സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 31, 2011

അയര്‍ലന്‍ഡ്‌ യാക്കോബായ കുടുംബസംഗമം സെപ്‌റ്റം. 16- 18 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം അയര്‍ലന്‍ഡ്‌ പാത്രിയാര്‍ക്കല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം സെപ്‌റ്റംബര്‍ 16, 17, 18 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മോര്‍ ദീയസ്‌കോറസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ വിപുലമായ പരിപാടികളോടെ മൂന്നു ദിവസങ്ങളിലായാണ്‌ കുടുംബസംഗമം നടക്കുക. ബൈബിള്‍ ക്ലാസ്‌, ധ്യാനം, കള്‍ച്ചറല്‍ നൈറ്റ്‌ എന്നിവ കുടുംബസംഗമത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കും. പരിപാടിയുടെ നടത്തിപ്പിലേക്ക്‌ വിപുലമായ കമ്മറ്റിയും രൂപീകരിച്ചു. ഫാ.ജോബി സ്‌കറിയ (ജനറല്‍ കണ്‍വീനര്‍), ഫാ. ബാബു ഏലിയാസ്‌ (കോ-ഓര്‍ഡിനേറ്റര്‍), ടോമി ജേക്കബ്ബ്‌ തുള്ളാമോര്‍ (പബ്ലിസിറ്റി), ജിന്‍സണ്‍ പീറ്റര്‍ ഡബ്ലിന്‍ (കള്‍ച്ചറല്‍ നൈറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍), റെജി ജോണ്‍ താല (ഫിനാന്‍സ്‌).

Saturday, July 30, 2011

മര്‍ത്തശ്മൂനി പള്ളിയില്‍ സുറിയാനി കുര്‍ബാന നാളെ

പേരൂര്‍:മര്‍ത്തശ്മൂനി പള്ളിയില്‍ ഞായറാഴ്ച തിരുനാളിനോടനുബന്ധിച്ച് മൈലാപ്പൂര്‍, ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഐസക്‌മോര്‍ ഒസ്താത്തിയോസ് സുറിയാനിയില്‍ കുര്‍ബാന അര്‍പ്പിക്കും.
പ്രധാന പെരുന്നാള്‍ ദിനമായ ഓഗസ്‌റ്റ് ഒന്നിനു രാവിലെ എട്ടിനു നമസ്‌കാരം, ഒന്‍പതിന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. കുട്ടികളെ അടിമവയ്‌പ്, മൂന്നിനു പ്രദക്ഷിണം, നാലിനു പാച്ചോര്‍ നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. ഇറാക്കില്‍ കരക്കോശിലെ മര്‍ത്തശ്‌മൂനി ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന തിരുവസ്‌ത്രം പെരുന്നാള്‍ ദിനങ്ങളില്‍ വണങ്ങുന്നതിനു സൗകര്യമൊരുക്കും. വികാരി ഫാ. മാണി കല്ലാപ്പുറത്ത്‌, ഫാ. പീറ്റര്‍ കുത്തുകല്ലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Friday, July 29, 2011

ദളിത് ക്രൈസ്തവര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി.

ന്യൂഡല്‍ഹി: ജസ്റ്റിസ് രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച പാര്‍ലമെന്റ് മാര്‍ച്ചും ജി.പി.ഒ. ഓഫീസ് ധര്‍ണയും നടത്തി.ജി.പി.ഒയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജീന്‍ പെരേര ഉദ്ഘാടനം ചെയ്തു.കൗണ്‍സില്‍ ഭാരവാഹികളായ എസ്. ധര്‍മരാജ്, ഡോ.ബി. ജബറീസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ക്രൈസ്തവ സഭകള്‍ ധര്‍ണയില്‍ പങ്കെടുത്തു. നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് യാക്കോബായ സഭയെ പ്രതിനിധീകരിച്ചു മാര്‍ച്ചില്‍ പങ്കെടുത്തു. 


മര്‍ത്തശ്മുനി അമ്മയുടെ ഓര്‍മ്മപ്പെരുന്നാല്‍

പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി വക പിറവം റോഡ്‌ കടവിലുള്ള മര്‍ത്തശ്മുനി അമ്മയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ വി.അമ്മയുടെ ഓര്‍മ്മപ്പെരുന്നാല്‍ 2011 ജൂലൈ 30,31 ഓഗസ്റ്റ്‌ ൧ തീയതികളില്‍ നടത്തുന്നു. ജൂലൈ 30 നു രാവിലെ 9 മണിയ്ക്ക് പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ കോടി ഉയര്‍ത്തുന്നു. വൈകിട്ട് 5 .30 നു സന്ധ്യ നമസ്കാരവും തുടര്‍ന്ന് സുവിശേഷ പ്രസംഗവും.ജൂലൈ 31 ഞായറാഴ്ച വൈകിട്ട് സന്ധ്യ നമസ്കാരവും തുടര്‍ന്ന് പ്രദക്ഷിണം.പ്രധാന പെരുന്നാള്‍ ദിവസമായ ഓഗസ്റ്റ്‌ 1 തിങ്കളാഴ്ച രാവിലെ 7 .30 നു പ്രഭാത പ്രാര്‍ത്ഥന.8 .30 നു വി കുര്‍ബ്ബാന.10 .30 നു നേര്‍ച്ച. 11 .00 നു കൊടിയിറക്ക്‌.

Thursday, July 28, 2011

വി.പീലിപ്പോസിന്റെ ശവകുടീരം കണ്ടെത്തി

ഹീരോപ്പോളിസ്: യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായ പീലിപ്പോസിന്റേതെന്നു കരുതുന്ന ശവകുടീരം തുര്‍ക്കിയിലെ ഹീരോപ്പോളീസില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകന്‍ പ്രൊഫ.ഫ്രാന്‍സെസ്‌കോ ഡി'അന്‍ഡ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശവകുടീരം കണ്ടെത്തിയത്. പീലിപ്പോസ് സംസ്‌ക്കരിക്കപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്ത് വര്‍ഷങ്ങളായി ഉദ്ഖനനം നടത്തുകയായിരുന്നു ഫ്രാന്‍സെസ്‌കോയും സംഘവും. കല്ലറയുടെ ഘടനയും എഴുത്തുകളും കല്ലറ പീലിപ്പോസിന്റേതാണന്ന് തെളിയിക്കുന്നതാണന്ന് അദ്ദേഹം വ്യക്തമാക്കി.
12 ക്രിസ്തു ശിഷ്യന്മാരില്‍ ബേത്‌സയ്ദായിലെ പീലിപ്പോസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. യേശു ഗലീലിയിലേക്ക് പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്നെ അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. മറ്റ് 11 ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിച്ചപ്പോള്‍ പീലിപ്പോസിനെ യേശു ക്ഷണിക്കുകയായിരുന്നു. അതിനാല്‍ യേശു കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്.
സമരിയായിലും ഗ്രീസിലും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലും സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് എ.ഡി 80 ല്‍ തുര്‍ക്കിയിലെ ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് ഹീരോപ്പോളിസ്. ക്രിസ്തുമതത്തെ കഠിനമായി എതിര്‍ത്ത ഹീരോപ്പോളിസ് ഗവര്‍ണര്‍ പീലിപ്പോസിനെ വധിക്കാന്‍ ഉത്തരിവിട്ടു. തലകീഴായി തൂക്കിയിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

സത്യവിശ്വാസ സംരക്ഷണ സമിതി ഭാരവാഹികള്‍...

ഖത്തര്‍: ഖത്തറിലെ സെന്റ്‌ ജെയിംസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ യോഗം വികാരി ഫാ: തോമസ്‌ പി ഡേവിഡ്‌ ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡണ്ട്‌ അഭി.ഏലിയാസ്മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ താഴെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍...
വൈസ് പ്രസിഡന്റ്‌: ഷെവ: ബോബന്‍ ചെറിയാന്‍, 
സെക്രട്ടറി: ബിനീഷ് ഓണക്കൂര്‍  
ജോ: സെക്രട്ടറി: ബിലീവ് ചിറക്കല്‍, 
ട്രസ്റ്റി : മോബി മര്‍ക്കോസ്, 
സെന്‍ട്രല്‍ കമ്മിറ്റി അംഗം: പൗലോസ്‌ തേപ്പാല
കമ്മിറ്റി അംഗങ്ങള്‍ :
ഏലിയാസ് ഡേവിഡ്‌,കുര്യാക്കോസ് സഖറിയ,ബിനു ജോണ്‍, ഷെവ:ഡാനിയേല്‍,സാജു മാത്യു,മനോജ്‌ പി.റ്റി,സാജു പോള്‍, സജിത്ത് ഫിലിപ്പ്,ടിന്റു ജോര്‍ജ്,മേരി മാത്യു, സൂസി ജോസ്

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയില്‍ പുതിയതായി നിര്‍മിക്കുന്ന കുരിശും തൊട്ടിയുടെ ശില സ്ഥാപന കര്‍മം

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പുതിയതായി നിര്‍മിക്കുന്ന കുരിശും തൊട്ടിയുടെ ശില സ്ഥാപന കര്‍മം ഇടവക വികാരി വെരി റവ സ്റ്റീഫന്‍  എബ്രഹാം കോര്‍ എപ്പിസ്കോപ്പയും  വെരി റവ. കെ ജെ തോമസ്‌ കോര്‍ എപ്പിസ്കോപ്പയും ചേര്‍ന്ന് നിര്‍വഹിക്കുന്നു
                                                                                                     ഡാനി ജോര്‍ജ് കൊല്ലം.

ഫീലിഫോസ് റമ്പാച്ചന്റെ ശ്രാദ്ധപ്പെരുന്നാളും ജീവിത നവീകരണ ധ്യാനവും

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
  അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭ്യമുഖ്യത്തില്‍ ഇടവകയില്‍ നാല്പതില്‍പ്പരം വര്‍ഷം സേവനം അനുഷ്ടിച്ച സന്യാസി വര്യനും, ധ്യാന ഗുരുവും, തെക്കന്‍ ഭദ്രാസനങ്ങളിലെ യാക്കോബായ സഭയുടെ അമരക്കാരനും ആയിരുന്ന വെരി. റെവ്: ഫീലിഫോസ് റമ്പാച്ചന്റെ ശ്രാദ്ധപ്പെരുന്നാളും ജീവിത നവീകരണ ധ്യാനവും യാക്കോബായ സഭാ കൊല്ലം ഭദ്രാസനാധിപന്‍ അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയുടെയും, മലബാര്‍ ഭദ്രാസനാധിപന്‍ അഭി: സഖറിയാസ് മോര്‍ ഫീലക്സിനോസ് തിരുമേനിയുടെയും നേതൃത്തത്തില്‍ തൂതൂട്ടി ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രത്തിന്‍റെ പക്കാളിതതോടെ 2011 ജൂലൈ 31 മുതല്‍ ഓഗസ്റ്റ്‌ 6 വരെ നടത്തുവാന്‍ കര്‍ത്താവില്‍ ശരണപ്പെടുന്നു.
                                       അനീഷ്‌ മാത്യു അടൂര്‍ 

യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനം

പത്തനംതിട്ട:യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്‍ തുമ്പമണ്‍ ഭദ്രാസനം 2011-12 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം 30ന് രാവിലെ ഒന്‍പതിന് ഓമല്ലൂര്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ആന്‍േറാ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'സൈബര്‍ യുഗവും യുവത്വവും' എന്ന വിഷയത്തെ ആസ്​പദമാക്കി സംവാദവും നടക്കുമെന്ന് വൈസ് പ്രസിഡന്റ് ഫാ. എബി സ്റ്റീഫന്‍, ഭദ്രാസന വൈസ് പ്രസിഡന്റ് ബിനു വാഴമുട്ടം, സെക്രട്ടറി വിപിന്‍ ജോണ്‍ കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

Wednesday, July 27, 2011

ശ്രേഷ്ഠ ബാവയ്ക്കും ആര്‍ച്ച് ബിഷപ്പിനും പിറന്നാള്‍ മധുരം

ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിന്റെ ആഭിമുഖ്യത്തില്‍ കെര്‍ഹോങ്ക്‌സണിലുള്ള ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെട്ട ഇരുപത്തിയാറാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ സമ്മേളനവേദി ആത്മീയ മേലധ്യക്ഷന്മാരുടെ ജന്മദിനാഘോഷങ്ങള്‍ക്കുകൂടി വേദിയായി.
ജൂലൈ 22ന് എണ്‍പത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ച മലങ്കര സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും, നാല്‍പ്പത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിനും ആശംസകള്‍ നേരുവാന്‍ മന്‍ഹാട്ടന്‍ തീയേറ്ററിലെ പ്രധാന വേദിയില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് (മലേക്കുരിശ് ദയറാധിപന്‍), അയൂബ് മോര്‍ സില്‍വാനോസ് (അമേരിക്കന്‍ ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരോടൊപ്പം സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ ഒത്തുചേര്‍ന്നു.

യാക്കോബായ കുടുംബ സംഗമം സമാപിച്ചു

ഹ്യൂസ്റ്റണ്‍:മലങ്കര സഭയുടെ കുടിയേറ്റക്കാരായ മക്കള്‍ അവരുടെ പാരമ്പര്യത്തിലും സംസ്‌ക്കാരത്തിലും ഉറച്ചുനിന്നുകൊണ്ട് ജൂലൈ 22, 23, 24 തിയ്യതികളില്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന ഇരുപത്തിയാറാമത് കുടുംബസംഗമം അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കല്‍കൂടി വ്യത്യസ്ഥ അനുഭവമായി മാറി.
ജൂലൈ 22 വെള്ളിയാഴ്ച വൈകീട്ട് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച കുടുംബസംഗമം, ശനിയാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കുശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വെരി. റവ. ബോബി ജോസഫ് കോര്‍ എപ്പിസ്‌കോപ്പ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, പാത്രിയാര്‍ക്കീസ് ബാവയോടും, ശ്രേഷ്ഠ കാതോലിക്കാ ബാവയോടും, മലങ്കര സഭയോടും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരോടുമുള്ള ഭക്തിപ്രമേയം കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ശ്രീ. കെ.സി. വര്‍ഗീസ് അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തെ റവ. ഡോക്ടര്‍ വര്‍ഗീസ് മാണിക്കാട്ട്, റവ. ബിനു പുതുപ്പറമ്പില്‍, റവ. ഷിനോജ് ജോസഫ് എന്നിവര്‍ അഭിസംബോധന ചെയ്തു.

Monday, July 25, 2011

വന്ദ്യ പി. സി. മീഖായേല്‍ കോര്‍ എപിസ്കോപ്പ നിര്യാതനായി. (വയനാട്)

"ശ്ലോമോ " യുടെ യൂണിറ്റു മാമലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരംഭിച്ചു

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യാക്കോബായ സഭ രൂപവത്കരിച്ചിരിക്കുന്ന പരിസ്ഥിതി കമ്മീഷന്‍ "ശ്ലോമോ " യുടെ യൂണിറ്റു  മാമലശ്ശേരി മാര്‍ മിഖായേല്‍  യാക്കോബായ സുറിയാനി പള്ളിയില്‍  വന്ദ്യ ചേനക്കോട്ടു എബ്രഹാം മാത്യു കോര്‍ എപിസ്കോപ്പ മരം നട്ടു ഉദ്ഘാടനം ചെയ്യുന്നു.
മാമലശ്ശേരി: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യാക്കോബായ സഭ രൂപവത്കരിച്ചിരിക്കുന്ന പരിസ്ഥിതി കമ്മീഷന്‍ "ശ്ലോമോ " യുടെ യൂണിറ്റു  മാമലശ്ശേരി മാര്‍ മിഖായേല്‍  യാക്കോബായ സുറിയാനി പള്ളിയില്‍  ആരംഭിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ട്രസ്റ്റി ബേബി ചെറുകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് അസോസിയേഷന്‍ സെക്രട്ടറി അജിത്‌ ജോസഫ്‌ സ്വാഗതം ആശംസിച്ചു. വന്ദ്യ ചേനക്കോട്ടു എബ്രഹാം മാത്യു കോര്‍ എപിസ്കോപ്പ "ശ്ലോമോ" യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ ബിജു വര്‍ഗീസ് മഴവെള്ളസംഭരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, വനവത്കരണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍കരണം നടത്തി. ജേര്‍ണലിസത്തില്‍ ഡോക്ടറെറ്റു നേടിയ ഇടവകയിലെ സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകനും യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകനുമായ എബിന്‍ പി ജോയിയെ  യോഗത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.പള്ളി ട്രസ്റ്റി ബേബി മംഗലത്ത്, യൂത്ത് അസോസിയേഷന്‍ മുന്‍ ഭദ്രാസന സെക്രട്ടറി റെജി.പി.വര്‍ഗീസ് ,യൂത്ത് അസോസിയേഷന്‍ ഭദ്രാസന്‍ ട്രഷറാര്‍ വര്‍ഗീസ് പുല്യാട്ടേല്‍, മിഖ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

Sunday, July 24, 2011

ക്യംതാ സെമിനാരിയില്‍ ശ്രാദ്ധപ്പെരുന്നാള്‍

തിരുവാങ്കുളം: യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. തോമസ് മാര്‍ ഒസ്താത്തിയോസ്, താപസശ്രേഷ്ഠന്‍ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ എന്നിവരുടെ ശ്രാദ്ധപ്പെരുന്നാള്‍ തിരുവാങ്കുളം ക്യംതാ സെമിനാരിയില്‍ നടന്നു.
അനുസ്മരണ സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, അമ്മഞ്ചേരില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. ഇമ്മാനുവല്‍ അബ്രഹാം, നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, കൗണ്‍സിലര്‍ കെ.വി. സാജു, ഫാ. ജയിംസ് പത്രോസ്, ഫാ. ജോഷി ചിറ്റേത്ത്, ഫാ. തമ്പി, ഫാ. ജേക്കബ് ഈരാളി, മത്തായി പുറപ്പാടത്ത്, കെ.സി. പൗലോസ്, ജോര്‍ജ്കുട്ടി തുരുത്തിയില്‍, വി.വി. മാണി, ജീവന്‍ മാലായില്‍, ബേബി കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ അനുമോദിക്കുകയും 200 കുടുംബങ്ങള്‍ക്ക് അരിനല്‍കുകയും ചെയ്തു. നേര്‍ച്ചസദ്യയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Saturday, July 23, 2011

ബാവ വിനയാന്വിതനായ ഇടയശ്രേഷ്ഠന്‍ -മന്ത്രി കെ. ബാബു

 കോലഞ്ചേരി: മലങ്കര സഭയിലെ വിനയാന്വിതനായ ഇടയശ്രേഷ്ഠനാണ് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമനെന്ന് എകൈ്‌സസ് മന്ത്രി കെ. ബാബു പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ 83-ാം ജന്മദിനാഘോഷ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ബാവയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനാപൂര്‍ണമായ ജീവിതവുമാണ് സഭയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 11.30ഓടെ തുടങ്ങിയ സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ ജന്മദിന കേക്ക് മുറിച്ചു.
മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമിസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, സഖറിയാ മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി. ധനപാലന്‍ എംപി, പി.സി. ചാക്കോ എംപി, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, സാജു പോള്‍, അഡ്വ. ജെയ്‌സന്‍ ജോസഫ്, ഡോ. ഡി. ബാബുപോള്‍, കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, മന്ത്രി ടി.എം. ജേക്കബ് തുടങ്ങിയവര്‍ ശ്രേഷ്ഠ ബാവയ്ക്ക് ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ക്യംതാ സെമിനാരിയില്‍ ധ്യാനയോഗവും ശ്രാദ്ധപ്പെരുന്നാളും

തിരുവാങ്കുളം: യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന ആസ്ഥാനമായ ക്യംതാ സെമിനാരിയില്‍ ധ്യാനയോഗവും ഡോ. തോമസ് മാര്‍ ഒസ്താത്തിയോസിന്റെയും പുണ്യശ്ലോകനായ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാച്ചന്റെയും ശ്രാദ്ധപ്പെരുന്നാളും ശനി, ഞായര്‍ തീയതികളില്‍ നടക്കും.
ശനിയാഴ്ച രാവിലെ 10ന് തുടങ്ങുന്ന ധ്യാനയോഗത്തിന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ ഫീലക്‌സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഞായറാഴ്ച രാവിലെ 8.40ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ ടി.എം. ജേക്കബ്, കെ. ബാബു എന്നിവര്‍ക്ക് സ്വീകരണം നല്‍കും. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് കാഷ് അവാര്‍ഡ് നല്‍കും. 11.45ന് നേര്‍ച്ചസദ്യ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശിര്‍വദിക്കും.

Thursday, July 21, 2011

ശ്രേഷ്ഠ ബാവയുടെ ജന്മദിനം ആഘോഷിച്ചു

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ എണ്‍പത്തിമൂന്നാം ജന്മദിനം ആഘോഷിച്ചു. അങ്കമാലി ഭദ്രാസന അടിസ്ഥാനത്തില്‍ കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലാണ് ആഘോഷച്ചടങ്ങ് നടന്നത്. അനുമോദന സമ്മേളനത്തില്‍ പൗലോസ് കാട്ടുചിറ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു.
ശ്രേഷ്ഠ കാതോലിക്കാ ബാവ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. കോറെപ്പിസ്‌കോപ്പമാരായ ബേബി ജോണ്‍ ഐക്കാട്ടുതറ (വൈദിക സംഘം സെക്രട്ടറി), മാത്യു കെ. കൊറ്റാലില്‍, പീറ്റര്‍ ഇല്ലിമൂട്ടില്‍, ഫാ. വര്‍ഗീസ് തെക്കേക്കര, ഫാ. കുര്യാക്കോസ് മാണിയാട്ട്, ഫാ. വര്‍ഗീസ് അരീക്കല്‍, ബേബി ജോണ്‍ പാണ്ടാലില്‍, ഫാ. ബെല്‍ത്ത് എസ്. കുരുവിള, ഫാ. കുര്യാക്കോസ് ചാത്തനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ അനേകം വിശ്വാസികളും പങ്കെടുത്തു.

Wednesday, July 20, 2011

കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയ്ക്ക് ന്യൂയോര്‍ക്കില്‍ വരവേല്‍പ്‌

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 26-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയും പ്രധാന പ്രഭാഷകനുമായ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയ്ക്ക് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി. മലങ്കര ആര്‍ച്ച് ഡയോസിസിന്റെ പ്രത്യേക ക്ഷണപ്രകാരം സഭാതലവനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ ഈവാസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുഗ്രഹാശീര്‍വാദത്തോടെ എത്തിച്ചേര്‍ന്ന മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയെ വൈദീക ശ്രേഷ്ഠര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഭദ്രാസന ജോയിന്റ് ട്രഷറര്‍ സാജു പൗലോസ് മാരോത്ത്, റവ. ഡീക്കണ്‍ ജോയല്‍ ജേക്കബ് എം.ഡി എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

പേരൂര്‍ മര്‍ത്തശ്‌മൂനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

മക്കളുടെയും ഗുരുനാഥനായ മാര്‍ ഏലിയാസറിന്റെയും ഓര്‍മപ്പെരുന്നാള്‍ 24-നു തുടങ്ങും. ഒന്‍പതു നോമ്പാചരണത്തോടെ ഓഗസ്‌റ്റ് ഒന്നിനു സമാപിക്കും.
തിരുവസ്‌ത്ര സ്‌ഥാപന വാര്‍ഷികദിനമായ 24-ന്‌ 8.30-നു കുര്യാക്കോസ്‌ മാര്‍ തെയോഫിലോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും കൊടി ഉയര്‍ത്തലും നടക്കും.
നോമ്പ്‌് ദിനങ്ങളില്‍ അഞ്ചിന്മേല്‍ കുര്‍ബാനയിലും മൂന്നിന്മേല്‍ കുര്‍ബാനയിലും ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌, കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, തോമസ്‌ മാര്‍ തീമോത്തിയോസ്‌, ഐസക്ക്‌ മാര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ദിവസവും രാവിലെ 10.30-നു ധ്യാനയോഗം, 12-ന്‌ ഉച്ചനമസ്‌ക്കാരം, 6.30-നു സന്ധ്യാപ്രാര്‍ഥന.
പ്രധാന പെരുന്നാള്‍ ദിനമായ ഓഗസ്‌റ്റ് ഒന്നിനു രാവിലെ എട്ടിനു നമസ്‌കാരം, ഒന്‍പതിന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. കുട്ടികളെ അടിമവയ്‌പ്, മൂന്നിനു പ്രദക്ഷിണം, നാലിനു പാച്ചോര്‍ നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. ഇറാക്കില്‍ കരക്കോശിലെ മര്‍ത്തശ്‌മൂനി ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന തിരുവസ്‌ത്രം പെരുന്നാള്‍ ദിനങ്ങളില്‍ വണങ്ങുന്നതിനു സൗകര്യമൊരുക്കും. വികാരി ഫാ. മാണി കല്ലാപ്പുറത്ത്‌, ഫാ. പീറ്റര്‍ കുത്തുകല്ലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ട്രസ്‌റ്റി ബേബി ലൂക്കോസ്‌ പെരുമണ്ണിക്കാലാനിരപ്പേല്‍, സെക്രട്ടറി അലക്‌സാണ്ടര്‍ ഉതുപ്പ്‌ താലിമൂട്ടില്‍, തമ്പി കെ. വര്‍ഗീസ്‌ കുന്നത്ത്‌, സി.സി. വര്‍ഗീസ്‌ ചാക്കാശേരില്‍ എന്നിവര്‍ കണ്‍വീനര്‍മാരായി കമ്മിറ്റികള്‍ രൂപീകരിച്ചു.

Tuesday, July 19, 2011

ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ ശ്രേഷ്ഠ ബാവായുടെ ഒപ്പം

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

സ്ത്രീകള്‍ കമ്പോളശക്തികളുടെ പിടിയില്‍-ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത

കോട്ടയം: കമ്പോളശക്തികളുടെ നീരാളിക്കൈകളിലാണ് കേരളത്തിലെ സ്ത്രീസമൂഹമെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുംനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീസുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുസമൂഹം ഇതിനെതിരെ അതീവജാഗ്രതയോടെ പ്രതിരോധം തീര്‍ക്കണം. പൈതൃകത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന പലസ്ഥലങ്ങളും ഇന്നു പീഡനത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീസുരക്ഷാസമിതി സംസ്ഥാന സെക്രട്ടറി മിനി കെ. ഫിലിപ്പ് അധ്യക്ഷയായി. ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ. പി.ബി.ആര്‍. പിള്ള, ജോര്‍ജ് മുല്ലക്കര, പ്രൊഫ. ഫിലിപ്പ് എന്‍. തോമസ്, ഡോ. സി. സുരേന്ദ്രനാഥ്, പ്രൊഫ. സി. മാമ്മച്ചന്‍, ഫാദര്‍ ചെറിയാന്‍ രാമനാലില്‍, ഡോ.വി.വേണുഗോപാല്‍, പി.വി.എബ്രഹാം, ജോര്‍ജ്മാത്യു കൊടുമണ്‍, കുഞ്ഞുമോന്‍ കുര്യന്‍, ഷൈല കെ. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, July 18, 2011

ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സമാധാനത്തിന്റെ പാതയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക്‌ മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കണം :യാക്കോബായ സുറിയാനി സഭ

ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സമാധാനത്തിന്റെ പാതയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക്‌ മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കും നിവേദനം നല്‍കിയപ്പോള്‍. 
ന്യൂഡല്‍ഹി: ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സമാധാനത്തിന്റെ പാതയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക്‌ മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കും നിവേദനം നല്‍കി. 
ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ യാക്കോബായ സുറിയാനി സഭ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നു. നാളിതുവരെ നടന്നിട്ടുളള സമാധാന ചര്‍ച്ചകളോട്‌ ഓര്‍ത്തഡോക്‌സ് സഭ കാണിച്ചിട്ടുള്ള നിഷേധാത്മക നിലപാട്‌ സഭാ സമാധാനത്തിന്‌ വിലങ്ങുതടിയായി തീര്‍ന്നിരിക്കുന്നു. ഇരുസഭകളായി സമാധാനമായി മൂന്നോട്ടു പോകാനും പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്ന്‌ ആരാധന നടത്താനുള്ള ക്രമീകരണം എത്രയും വേഗം നടപ്പാക്കി തരണമെന്നും ശ്രേഷ്‌ഠബാവ ഇരുവരോടും ആവശ്യപ്പെട്ടു.
ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, സെക്രട്ടറി ഫാ. ഐസക്ക്‌ മാത്യു, അല്‍മായ സെക്രട്ടറി കമാന്‍ഡര്‍ രാജന്‍ സ്‌കറിയ, ജോയിന്റ്‌ സെക്രട്ടറി സണ്ണി തോമസ്‌, സെന്റ്‌ പീറ്റേഴ്‌സ് കത്തീഡ്രല്‍ വൈസ്‌ പ്രസിഡന്റ്‌ കമാന്‍ഡര്‍ ടി.എസ്‌ സാമുവല്‍, ഡി . ഷാനു പൗലോസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Monday, July 4, 2011

പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വലിയപ്പം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി


പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഞായറാഴ്ച വലിയ നെയ്യപ്പം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി. ദുക്‌റോന പെരുന്നാളിനോടനുബന്ധിച്ചാണ് വലിയ നെയ്യപ്പവും ചെറുപഴവും എന്ന അപൂര്‍വ്വ നേര്‍ച്ച നടക്കുന്നത്.
ആശീര്‍വദിച്ച് അരലക്ഷത്തോളം നെയ്യപ്പം ഭക്തര്‍ ഏറ്റുകഴിച്ചു.
രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസ് മുഖ്യകാര്‍മികനായി. മുളയിരിക്കല്‍ ബന്ന്യാമിന്‍ റമ്പാന്‍, പള്ളി വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട് എന്നിവര്‍ സഹകാര്‍മികരായി.
ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളി സെക്രട്ടറി ഇ.എ.ജേക്കബ് ഈരാളില്‍, ബാബു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

കോലഞ്ചേരി പള്ളി പെരുന്നാളിന് കൊടിയേറ്റി

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍  മിഥുനം 29 പെരുന്നാളിന് കൊടിയേറ്റി. 11, 12 തീയതികളില്‍ നടക്കുന്ന യാക്കോബായ വിഭാഗത്തിന്റെ പെരുന്നാളിന് ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കു ശേഷം വികാരി ഫാ. വര്‍ഗീസ് ഇടുമാരി കൊടിയേറ്റി. സഹവികാരി ഫാ. ബേബി മാനാത്ത്, ട്രസ്റ്റിമാരായ സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബു പോള്‍, ജോര്‍ജ് കോടിയാട്ട്, ചാക്കോ പത്രോസ് എന്നിവര്‍ സംബന്ധിച്ചു. 10, 11, 12 തീയതികളിലാണ് പെരുന്നാള്‍. 10ന് രാവിലെ 8.30ന് കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത കുര്‍ബാനയര്‍പ്പിക്കും. 11ന് 6.30ന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനാകും. 12ന് രാവിലെ 6.45ന് വലിയപള്ളിയില്‍ കുര്‍ബാന നടക്കും. 8.30ന് ചാപ്പലില്‍ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. വിദ്യാഭ്യാസ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.