www.syrianyouthvoice.blogspot.in

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 18, 2013

സുറിയാനി ഭാഷയ്‌ക്കു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പഠനഗവേഷണ കേന്ദ്രം

സുറിയാനി ഭാഷയ്‌ക്ക്‌ െദെവത്തിന്റെ സ്വന്തം നാട്ടില്‍ പഠനഗവേഷണ കേന്ദ്രം. യാക്കോബായ സുറിയാനി സഭയുടെ പഠിത്ത വീടായ വെട്ടിക്കല്‍ െവെദിക സെമിനാരിയില്‍ നവീകരിച്ച െലെബ്രറിയുടെ കൂദാശയും ഉദ്‌ഘാടനവും 20-നു നടക്കും.മൂന്നുമണിക്ക്‌ െലെബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കവയിത്രി സുഗതകുമാരി െലെബ്രറിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അനുഗ്രഹപ്രഭാഷണവും ചാരിറ്റി ഫണ്ടിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബും നിര്‍വഹിക്കും.
 ചടങ്ങില്‍ െവെദിക സെമിനാരി റസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ്‌ കോര്‍-എപ്പിസ്‌കോപ്പ പ്രസംഗിക്കും. സുറിയാനി പഠിക്കുന്നതിന്‌ പ്രത്യേക വിഭാഗവും തിയോളജിക്കല്‍ ജേര്‍ണലിസവും ആര്‍െകെവ്‌സും മാനുസ്‌ക്രിപ്‌റ്റ്‌ െലെബ്രറിയും സെമിനാരിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്‌. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ കല്‍പിത സര്‍വകലാശാലയുടെ നിലവാരത്തിലേക്ക്‌ െവെദിക സെമിനാരിയെ ഉയര്‍ത്തുകയാണു ലക്ഷ്യമെന്ന്‌ റസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. ആദിമ നൂറ്റാണ്ടുകളില്‍ സഭാപിതാക്കന്മാര്‍ സുറിയാനി ഭാഷയില്‍ എഴുതിയ ഗ്രന്‌ഥങ്ങള്‍ ക്രൈസ്‌തവ ലോകത്തിന്‌ അമൂല്യനിധികളാണ്‌. അത്തരത്തിലുള്ള അനേകം പുസ്‌തകങ്ങള്‍ ഇന്നും പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ സെമിനാരിയില്‍ സുറിയാനി ഭാഷയെപ്പറ്റി പഠനവും ഗവേഷണവും നടത്തുന്നതിനുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നതായി അദ്ദേഹം പറഞ്ഞു. 
െദെവശാസ്‌ത്രം, സാഹിത്യം, ചരിത്രം, മനഃശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ 15-ല്‍പരം ഭാഷകളിലുള്ള പുസ്‌തകങ്ങളുടെ വിപുലമായ ശേഖരമാണ്‌ നവീകരിച്ച െലെബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്‌. രണ്ടര പതിറ്റാണ്ടിനു മുമ്പ്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയാണ്‌ സെമിനാരിക്ക്‌ അടിസ്‌ഥാനശില പാകിയത്‌. പെരുമ്പിള്ളില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ െവെദിക സെമിനാരിക്ക്‌ ഉദയഗിരി എന്ന്‌ നാമകരണം ചെയ്‌തു. സെമിനാരി സമുച്ചയ നിര്‍മാണച്ചെലവിന്റെ നല്ലൊരു പങ്കുവഹിച്ച ജര്‍മന്‍ ആര്‍ച്ച്‌ബിഷപ്പായിരുന്ന മോര്‍ യൂലിയോസ്‌ യേശു ശീശക്കിന്റെ സ്‌മാരകമായാണ്‌ െലെബ്രറി നാമകരണം ചെയ്ുന്നയത്‌. സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സെമിനാരിയില്‍ വിശാലമായ െലെബ്രറി ഹാള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്‌റ്റല്‍, ചാപ്പല്‍, ഓഡിറ്റോറിയം, മെസ്‌ ഹാള്‍, കോണ്‍വന്റ്‌ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. 103 െവെദിക വിദ്യാര്‍ഥികളെ കൂടാതെ 22 അധ്യാപകരും 15 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. 11,000 ചതുരശ്ര അടി വിസ്‌താരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ െലെബ്രറി നവീകരിച്ചിട്ടുള്ളത്‌. 
പൊന്തിഫിക്കല്‍ സ്‌ഥാപനം എന്ന നിലയില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ സഖാ ഈവാസ്‌ ഒന്നാമന്‍ ബാവയുടെ നേരിട്ടുള്ള ഭരണത്തിലാണ്‌ സെമിനാരി. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ സെമിനാരി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു

Tuesday, April 9, 2013

തെരഞ്ഞെടുപ്പ്‌ നടന്ന പള്ളികളില്‍ സമാധാനം; നടക്കാത്തിടത്ത്‌ സംഘര്‍ഷം

കൊച്ചി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ ഇടവകയില്‍ പള്ളിയുടെ ഉടമ്പടിപ്രകാരം ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടത്തി തര്‍ക്കം തീര്‍ത്തത്‌ പള്ളിത്തര്‍ക്കങ്ങള്‍ക്ക്‌ മാതൃകയാവുമെന്ന്‌ പ്രതീക്ഷ. െഹെക്കോടതി നിരീക്ഷകന്റെ മേല്‍നോട്ടത്തിലാണ്‌ കുറിഞ്ഞിയില്‍ തെരഞ്ഞെടുപ്പ്‌ നടന്നത്‌. യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തു. ഈ മാതൃക തര്‍ക്കമുള്ള എല്ലാ പള്ളികളിലും അനുവദിക്കണമെന്നാണ്‌ ഇരുപക്ഷത്തെയും വിശ്വാസികളുടെ താല്‌പര്യം. സഭാതര്‍ക്കം പരിഹരിക്കാനുള്ള മാര്‍ഗരേഖയാണ്‌ കുറിഞ്ഞിയിലേത്‌. 
ഓര്‍ത്തഡോക്‌സ്‌ സഭയുടെ 1934ലെ ഭരണഘടന കണക്കിലെടുക്കാതെ, പള്ളിയുടെ പഴയ ഉടമ്പടി അനുസരിച്ച്‌ െതെരഞ്ഞെടുപ്പ്‌ നടത്താനായിരുന്നു െഹെക്കോടതി നിര്‍ദ്ദേശം. പള്ളിയിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാവകാശം ഹനിക്കാതെ ഭൂരിപക്ഷത്തിന്‌ ഭരണം നടത്താന്‍ അവസരമൊരുക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലില്ലാതെ തന്നെ കോടതിയുടെ മേല്‍നോട്ടത്തില്‍ സമാധാനപരമായി ജനാധിപത്യ മാര്‍ഗത്തിലൂടെ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഇവിടെ കഴിഞ്ഞു. 
തര്‍ക്കമുള്ള പള്ളികളില്‍ പ്രശ്‌നപരിഹാരത്തിന്‌ നല്ലൊരു മാര്‍ഗമാണിത്‌. ഭൂരിപക്ഷ ജനഹിതം മാനിക്കാതെയുള്ള നടപടികള്‍ തര്‍ക്കം വര്‍ധിപ്പിക്കുകയേയുള്ളൂവെന്ന അനുഭവത്തില്‍ നിന്ന്‌ വേറിട്ട കാഴ്‌ചയാണ്‌ കുറിഞ്ഞിയില്‍ കണ്ടത്‌. സമുദായ കേസില്‍ ഇടവക പള്ളികള്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും വിധി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു 1995ലെ സുപ്രീംകോടതിയുടെ അന്തിമവിധി. ഇടവകകള്‍ക്ക്‌ സ്വന്തം ഭരണഘടനയുണ്ടെങ്കില്‍ അതനുസരിച്ച്‌ പള്ളി ഭരിക്കപ്പെടണമെന്നും 1995ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കോടതി നിര്‍ദ്ദേശിച്ചു. 1934ലെ ഭരണഘടന അതംഗീകരിക്കുന്ന പള്ളികള്‍ക്കു മാത്രമേ ബാധകമാകൂ. ഏതു ഭരണഘടന സ്വീകരിക്കണമെന്ന വിഷയത്തില്‍ ഇരുപക്ഷവും പുറംതിരിഞ്ഞുനിന്ന സമയത്താണ്‌ അപ്രതീക്ഷിതമായി പുതിയ സമവായ മാര്‍ഗത്തിന്‌ തുടക്കമിട്ട്‌ െഹെക്കോടതി നിര്‍ദ്ദേശമുണ്ടായത്‌.

മാമലശ്ശേരി, വെട്ടിത്തറ പള്ളികളില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊടുത്ത ഹര്‍ജി തള്ളി

പാമ്പാക്കുട: മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ നിലവിള്ള വൈദീകരെ തടയരുത് എന്നാവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി പെരുമ്പാവൂര്‍ സബ്ബ് കോടതി റദ്ധാക്കി. ഇടവകയിലെ യാക്കോബായ വിശ്വാസികളായ ബേബി മാത്യു മംഗലത്ത്, ജോര്‍ജ് പൊന്നാട്ടു , വര്‍ക്കിച്ചന്‍ പുല്ല്യാട്ടേല്‍, സാജു മോളയില്‍, ബാബുപോള്‍ അപ്പക്കോട്ടയില്‍ എന്നിവര്‍ക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ മൂവാറ്റുപുഴ സബ്ബ് കോടതി ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് ആണ് പെരുമ്പാവൂര്‍ സബ്ബ് കോടതി റദ്ധാക്കിയത്. 
മൂവാറ്റുഴ സബ്ബ് കോടതിയുടെ ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വൈദീകര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും യാക്കോബായ പക്ഷം തടയുകയും ചെയ്തിരുന്നു. യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ രണ്ടു വൈദീകര്‍ക്കു പുറമെ കോടതി അംഗീകാരമില്ലാതെ പുതിയതായി നിയമിച്ച ഒരു വൈദീകനും പള്ളിയില്‍ പ്രവേശിക്കുതിനായാണ് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ സബ്ബ് കോടതിയെ വിശ്വാസം ഇല്ലായെന്നു യാക്കോബായ പക്ഷം പരാതിപ്പെട്ടതിനേ തുടര്‍ന്ന് കേസ് പെരുമ്പാവൂര്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. 
 കൂറുമാറിയ വൈദീകര്‍ക്ക് പകരം വേറെ വൈദീകരെ അനുവദിക്കണമൊവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ പള്ളിക്കുമുമ്പില്‍ 265 ദിവസം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയും, ഫാ.വര്‍ഗീസ് പുല്ല്യാട്ടേല്‍ 9 ദിവസം നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നു റിസീവര്‍ ഭരണത്തിലിരുന്ന പള്ളി ആര്‍.ഡി.ഒ ഏറ്റെടുക്കുകയും പ്രശ്നപരിഹാരത്തിനായി മീഡിയേഷന്‍ സെല്ലിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. വെട്ടിത്തറ മാര്‍മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദീകന് പോലീസ് സംരക്ഷണം തേടിയും, യാക്കോബായ സഭയിലെ ഫാ. എല്‍ദോസ് കക്കാടന്‍, ഫാ.ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ജയ് തോമസ്, എല്‍ദോസ് എന്നിവര്‍ പള്ളിയില്‍ പ്രവേശിക്കുത് തടയണമെന്നും ആവശ്യപ്പെട്ടു കൊടുത്ത ഹര്‍ജിയാണ് പെരുമ്പാവൂര്‍ സബ്ബ് കോടതി തള്ളിയത്.

Monday, April 8, 2013

കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളി: യാക്കോബായ വിഭാഗം മുഴുവന്‍ സീറ്റുകളും നേടി

കൊച്ചി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിയില്‍ കേരളാ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരെഞ്ഞൈടുപ്പില്‍ മുഴുവന്‍ സീറ്റുകളും യാക്കോബായ വിഭാഗം കരസ്‌ഥമാക്കി. അഡ്വ. സന്തോഷ്‌ തെരെഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി. 90ശതമാനം വോട്ടുകള്‍ നേടി യാക്കോബായ വിഭാഗം മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ മാസം കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളി പൂട്ടിയതിനെത്തുടര്‍ന്ന്‌ ഇരു വിഭാഗങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നു. പള്ളി തുറക്കാതിരുന്നതിനാല്‍ ശ്രേഷ്‌ഠ കാതോലിക്ക തോമസ്‌ പ്രഥമന്‍ ബാവാ പള്ളിക്കു മുന്നില്‍ മൂന്നു ദിവസം ഉപവാസം അനുഷ്‌ഠിച്ചിരുന്നു. പൂട്ടപ്പെട്ട എല്ലാ പള്ളികളിലും തെരെഞ്ഞെടുപ്പ്‌ നടത്തി അവകാശികള്‍ക്ക്‌ വിട്ടുകൊടുക്കണമെന്നും സഭാ പ്രശ്‌നത്തില്‍ ഇതാണ്‌ ശാശ്വത പരിഹാരമെന്നും ബാവ പറഞ്ഞു. സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ രാവിലെ 11മണി മുതല്‍ തുടങ്ങിയ തെരെഞ്ഞെടുപ്പ്‌ നടപടികള്‍ക്ക്‌ സാക്ഷ്യം വഹിയ്‌ക്കാന്‍ എത്തിയിരുന്നു.

Sunday, March 31, 2013

ഉയിര്‍പ്പ് പെരുന്നാളിന്റെ നിറവില്‍ പിറവം രാജാധി രാജ സെന്റ് മേരീസ് കത്തീഡ്രല്‍


പിറവം: വലിയ നോമ്പിന്റേയും പീഡാനുഭവത്തിന്റേയും പരിസമാപ്തി കുറിച്ച് ഉയിര്‍പ്പ് പെരുാളിന്റെ നിറവില്‍ പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍. ആഘോഷത്തിന്റേയും പങ്കുവെക്കലിന്റേയും ഈ സമയത്ത് വിശുദ്ധ രാജാക്കളുടെ സിധിയില്‍ പൈതല്‍ ഊട്ടു നടത്തി അനുഗ്രഹം പ്രാപിക്കാനായി ആയിരങ്ങളാണ് പിറവം കത്തീഡ്രലിലേക്കെത്തിയത്. ശനിയാഴ്ച രാവിലെ ത ഭക്തജന പ്രവാഹം ആരംഭിച്ചിരുു. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ഏകമനസോടെ പ്രാര്‍ത്ഥനയോടെ നേര്‍ച്ചകാഴ്ചകളുമായി വിശ്വാസികള്‍ ദേവാലയത്തിലേക്കൊഴുകിയെത്തി. അത്ഭുതങ്ങളുടേയും അനുഗ്രഹ ങ്ങളുടേയും കലവറയായ പിറവം വലിയ പള്ളിയെറിയപ്പെടു പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുാളിനോടനുബന്ധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പൈതല്‍ ഊട്ടുനേര്‍ച്ച നടക്കു ദൈവാലയമാണ്. 
രണ്ടു സഹസ്രാബ്ദം മുന്‍പ് യേശുദേവന്റെ ജനനത്തോടെ പിറവിയെടുത്ത ഈ ദൈവാലയം പകര്‍ന്നു നല്‍കുന്ന ആത്മീയ അനുഗ്രഹത്തിന്റെ ദീപനാളങ്ങള്‍ അഗ്നി പകരുന്ന അടുപ്പുകളില്‍ വെചോരുക്കുന്ന പൈതല്‍ നേര്‍ച്ച കര്‍ത്താവിന്റെ തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്നു. നോയെമ്പെടുത്താണ്  12 പൈതങ്ങള്‍ക്കും പുരോഹിതനും വേണ്ട ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുക. അപ്പം,പഴം,പിടി,കോഴിയിറച്ചി,മീന്‍, ചോറ് തുടങ്ങി വിഭവ സമൃദ്ധമായ നേര്‍ച്ച സദ്യ  തൂശനിലയില്‍ വിളംമ്പിയാണ് പൈതങ്ങള്‍ക്ക് നല്‍കുക.
ശ്രേഷ്ഠ കാതോലിക്കാ ഭാവ തന്റെ ചെറുപ്പകാലത്ത് പിറവം പള്ളിയില്‍ പൈതല്‍ നേര്‍ച്ചയില്‍ പങ്കെടുത്തത് അനുസ്മരിക്കുന്നത്‌ ഇങ്ങനെയാണ്. "അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നെച്ചൂര്‍ കടത്തുകടന്നു പിറവം പള്ളിയിലെത്തി പൈതല്‍ ഊട്ടു നടത്താനോരിങ്ങുമ്പോള്‍ പള്ളിയിലോ പരിസരത്തോ അതിനുള്ള സ്ഥലം ലഭിക്കാറില്ല.അല്‍പ്പം അകലെയുള്ള പാടത്ത് വച്ച് നേര്‍ച്ച കഴിച്ചു മടങ്ങുകയായിരുന്നു പതിവ്. ഊര്‍ശലേമില്‍ ഉത്സവകാലത്ത് യഹൂദന്മാര്‍ വഴിപാടു കഴിക്കാന്‍ പോകുന്നതുമായി ഈ യാത്രയെ ഞാന്‍ സാമ്യപ്പെടുത്തി ചിന്തിക്കാറുണ്ട്. ഇത് തലമുറ തലമുറയായി ചട്ടമായിരിക്കണമെന്നു ലേഖ്യ പുസ്തകത്തില്‍  പറയുന്നുമുണ്ട്. അങ്ങനെ ഈ മഹാ പരിശുദ്ധ സ്ഥലം നോമ്പ് വീടുന്ന കാലത്ത് മറ്റൊരു ഊര്‍ശലേമായി മാറുകയാണ്. യഹൂദന്മാരുടെ രക്ഷാകേന്ദ്രമായ ഊര്‍ശലേം ദൈവാലയത്തിന്റെ അതെ പ്രതീതിയാണ്  പൈതല്‍ നേര്‍ച്ചയുടെ സമയത്ത് പിറവം വലിയ പള്ളിയില്‍ അനുഭവപെട്ടിട്ടുള്ളത്." മലങ്കര സഭയ്ക്കാകമാനം അഭിമാനഗോപുരമായി പരിലസിക്കുന്ന പുണ്ണ്യ പുരാതന ദൈവാലയമാണ് പിറവം വലിയ പള്ളി. പിറവത്ത് രാജാക്കളുടെ പള്ളിയെന്നും രാജക്കളുടെ നടയെന്നുമൊക്കെ വിളികൊള്ളുന്ന ഈ പരിശുദ്ധ ദൈവാലയം വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് നിലകൊള്ളുന്നത്.
ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് നിരണം സഹായ മെത്രാപ്പോലിത്ത അഭി. ഗീവര്‍ഗീസ് മോര്‍ ബാര്‍ണാബസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി സൈമ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ, ഫാ.റോയി മാത്യൂസ് മേപ്പാടം,ഫാ.വര്‍ഗീസ് പനച്ചിയില്‍, ഫാ.എല്‍ദോസ് കക്കാടന്‍, ഫാ.ലാല്‍മോന്‍ പട്ടരുമഠം, ഫാ. ജെയിംസ് ചാലപ്പുറം എിവര്‍ സഹ കാര്‍മികത്വം വഹിച്ചു.


മൂന്നാംപക്കം ഉയർത്തെഴുന്നേൽപ്പ്‌

ഡോ. ഗീവർഗീസ്‌ മോർ കൂറീലോസ്‌
 (യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത)
ക്രൈസ്‌തവ സഭകളിലെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാളാണ്‌ ഈസ്‌റ്റര്. ഫാ. ബോബി ജോസ്‌ കട്ടിക്കാട്‌ 'മൂന്നാം പക്കം' എന്ന ഗ്രന്ഥത്തിൽ പറയുന്നതുപോലെ മൂന്നു ദിവസത്തെ വിശ്രമത്തിനുശേഷം ഏതു നന്മയും ഉയർത്തെഴുന്നേൽക്കും എന്നതാണ്‌ ഈസ്‌റ്ററിന്റെ സന്ദേശം. 1992 മുതൽ 1995 വരെ ഇംഗ്ലണ്ടിലെ കാന്റർബറിയിലെ കെന്റ്‌ സർവകലാശാലയിൽ ഡോക്‌ടറേറ്റ്‌ ചെയ്‌യുന്പോഴാണ്‌ ആദ്യമായി ഈസ്‌റ്റർ മുട്ടകളും ഹോട്ട്‌ ക്രോസ്‌ ബണ്ണും ഒക്കെ കാണുന്നത്‌. 
പെയിന്റ്‌ ചെയ്‌ത മുട്ടകൾ സമ്മാനമായി നൽകുന്നത്‌ ഈസ്‌റ്റർ ദിനത്തിൽ അവിടെ പതിവാണ്‌. രണ്ടു വ്യാഖ്യാനങ്ങളാണ്‌ പ്രധാനമായും ഈ ആചാരത്തിനു നൽകുന്നത്‌. ഈസ്‌റ്ററിനു മുന്പുള്ള നോന്പുദിനങ്ങളിൽ വർജിച്ചിരുന്ന മുട്ട എന്ന വിഭവം നോന്പിനു ശേഷം ജീവിതത്തിലേക്കു മടങ്ങിവരുന്നു. മുട്ടയിൽ ജീവൻ അടങ്ങിയിരിക്കുന്നതിനാൽ മുട്ടയുടെ തോടു പൊളിച്ച്‌ കുഞ്ഞ്‌ പുറത്തുവരുന്നതുപോലെ കബറു പൊളിഞ്ഞ്‌ യേശു പുറത്തുവന്നു. ഒരുവർഷം ഇംഗ്ലണ്ടിലെ ഈസ്‌റ്റർ ആഘോഷങ്ങൾ കഴിഞ്ഞ്‌ കുറേ ദിവസത്തിനുശേഷം സൈപ്രസിൽ അന്തർദേശീയ കോൺഫറൻസിനു പോയപ്പോൾ ഈസ്‌റ്റർ ആഘോഷിക്കാൻ സാധിച്ചു. അവിടുത്തെ പ്രധാന ആഘോഷം പള്ളിയങ്കണങ്ങളിലും കലാലയാങ്കണങ്ങളിലും നടത്തുന്ന ക്യാന്പ്‌ ഫയറുകളാണ്‌. ഏറ്റവും കൂടുതൽ തടി കൂട്ടി ഏറ്റവും വലിയ തീജ്വാല കൂട്ടുന്നതു മത്സരബുദ്ധിയോടെയാണ്‌. യേശുവിനെ ഒറ്റുകൊടുത്ത യൂദയുടെ പ്രതീകമായി പാവ ഉണ്ടാക്കി തീജ്വാലയിൽ എറിയുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്‌. 
 ഈസ്‌റ്റർ മർദിതരുടെ പ്രത്യാശയാണ്‌. യേശുക്രിസ്‌തുവിനെപ്പോലെ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുന്നതുകൊണ്ട്‌ പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്‌യുന്നവർക്ക്‌ ആത്യന്തിക വിജയം ഉണ്ടാകും എന്ന പ്രതീക്ഷയാണ്‌ ഈസ്‌റ്ററിന്റെ സാമൂഹിക സന്ദേശം. കോഴിക്കോട്ടു ഞങ്ങളുടെ കുട്ടികളുടെ 'തീരം കലാവേദി' സ്‌റ്റേജ്‌ ഷോ നടത്തുന്പോൾ മാനസിക വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ അമ്മ എന്റെ അടുത്തുവന്ന്‌ അവരുടെ സങ്കടങ്ങൾ പങ്കുവച്ചു. ഏകജാതനായ മകന്റെ പ്രത്യേക സ്വഭാവം മനസിലാക്കാൻ കഴിയാതെ ജനങ്ങൾ അവനെ പരിഹസിക്കുന്നതും ശകാരിക്കുന്നതും ശിക്ഷിക്കുന്നതും തുപ്പുന്നതും കണ്ട്‌ സഹികെട്ട ആ അമ്മ എന്നോടു പറഞ്ഞു. ''മകന്റെ കഷ്‌ടപ്പാടുകളും നിന്ദയും പരിഹാസവും പെറ്റമ്മയായ എനിക്കു സഹിക്കാവുന്നതിനപ്പുറത്താണ്‌. അതുകൊണ്ടു ദൈവമേ, ഞാൻ മരിക്കുന്നതിനു മുൻപ്‌ എന്റെ ഈ മകനെ അങ്ങു തിരികെ എടുക്കണമേ എന്നാണു ഞാൻ പ്രാർഥിക്കുന്നത്‌. ഞാൻ ആദ്യം മരിച്ചാൽ മകന്റെ ഗതി എന്താകും? അവനെ ആരു നോക്കും?'' അമ്മ ആദ്യം മരിച്ചാൽ അമ്മയുടെ മകനെ ഞങ്ങൾ ഏറ്റെടുത്ത്‌ സ്‌നേഹം നൽകി വളർത്തുമെന്നു പറഞ്ഞ്‌ ഞാൻ അവരെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലനിൽ ഒരു യേശു ജീവിക്കുന്നില്ലേ? ആ മകനെച്ചൊല്ലി കരയുന്ന അമ്മയിൽ 'നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ കടന്നുപോകും' എന്ന്‌ അറിയിക്കപ്പെട്ട ഒരു മറിയം ഇല്ലേ? ഇവർക്ക്‌ എന്നാണ്‌ ഈസ്‌റ്റർ ദിനം വരിക? ഈസ്‌റ്റർ അർഥവത്തായ ഒരനുഭവമായി എല്ലാവർക്കും മാറട്ടെ. എല്ലാവർക്കും ഈസ്‌റ്റർ പെരുന്നാളിന്റെ മംഗളങ്ങൾ. 

Thursday, March 28, 2013

പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.

View Photos
പിറവം: യേശുക്രിസ്തു തന്റെ ശിഷ്യ•ാരുടെ കാലുകള്‍ കഴുകി കാണിച്ചുതന്ന സ്നേഹത്തിന്റേയും വിനയത്തിന്റേയും സ്മരണ പുതുക്കി കൊണ്ട് പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തോടനുബന്ധിച്ച് നടത്തുന്ന അതിശ്രേഷ്ഠവും ഹൃദയസ്പര്‍ശവുമായ ഈ ശുശ്രൂഷയ്ക്ക് ഡല്‍ഹി ഭദ്രാസന മെത്രാപ്പോലിത്ത സഖറിയസ് മോര്‍ പോളിക്കാര്‍പ്പസ് കാര്‍മികത്വം വഹിച്ചു. 
യേശു ക്രിസ്തു പന്ത്രണ്ട് ശിഷ്യ•ാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മയ്ക്കായി മേല്‍പ്പട്ടക്കാരന്‍ പന്ത്രണ്ട് വൈദീകരുടെ കാലുകള്‍ കഴുകി ചുമ്പിച്ചു. പന്ത്രണ്ട് ശിഷ്യരില്‍ പ്രധാനിയായ പത്രോസ് ശ്ളീഹ യേശുവിന്റെ കാലുകളെ കഴുകിയതിനെ സ്മരിച്ച് വൈദീകരില്‍ പത്രോസ് ശ്ളീഹായുടെ സ്ഥാനം വഹിച്ച പുരോഹിതന്‍ മെത്രാപ്പോലിത്തയുടെ കാലുകള്‍ കഴുകി ചുമ്പിച്ചു. എറ്റവും ഒടുവിലായി ഇവന്‍ യോഗ്യന്‍ എന്നര്‍ത്ഥമുള്ള 'ഒക്സിയോസ് ' ചൊല്ലി വൈദീകര്‍ മേല്‍പ്പട്ടക്കാരനെ സിംഹാസനത്തില്‍ ഇരുത്തി ഉയര്‍ത്തിയതോടുകൂടി ശുശ്രൂക്ഷകള്‍ പര്യവസാനിച്ചു. 
സുറിയാനി മല്‍പ്പാന്‍ തോമസ് കുപ്പമല കോര്‍ എപ്പിസ്ക്കോപ്പ, വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ, സെമിനാരി വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോര്‍ജ് വടാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സഭയിലെ അനേകം വൈദീകരും ശെമ്മാശ്ശന്‍മാരും, വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്ന് രാവിലെ 8 ന് ദുഖവെള്ളിയാഴ്ച ശുശ്രൂഷ ആരംഭിക്കും. കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത തോമസ് മോര്‍ തീമോതിയോസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 10 ന് വി.കുര്‍ബ്ബാന. വൈകിട്ട് 6 ന് സന്ധ്യനമസ്കാരം. 8 ന് ഉയിര്‍പ്പിന്റെ ശുശ്രൂഷ ആരംഭിക്കും. നിരണം ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഗീവര്‍ഗീസ് മോര്‍ ബര്‍ണാബാസ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ പൈതല്‍ നേര്‍ച്ച നടക്കും.

ഇന്ന് പെസഹ വ്യാഴം

പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. യേശു ക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ്‌ അന്ന് ക്രൈസ്തവര്‍ ആചരിക്കുന്നത്. എളിമയുടെയും സ്നേഹത്തിന്റെയും നിദര്‍ശനമായി അവിടുന്നു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ്‌ പെസഹാ ഭക്ഷിച്ചത്. യേശു ക്രിസ്തു വിന്റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ഇതിനെ അന്ത്യ അത്താഴമെന്നും വിളിക്കുന്നു.
 പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. യേശു ക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ്‌ അന്ന് ക്രൈസ്തവര്‍ ആചരിക്കുന്നത്. ഏളിമയുടെയും സ്നേഹത്തിന്റെയും നിദര്‍ശനമായി അവിടുന്നു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ്‌ പെസഹാ ഭക്ഷിച്ചത്. യേശു ക്രിസ്തു വിന്റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ഇതിനെ അന്ത്യ അത്താഴമെന്നും വിളിക്കുന്നു. 
യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന്‌ യേശു ക്രിസ്തു പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം താന്‍ കുരിശില്‍ ബലിയാകുമെന്നറിയാമായിരുന്ന ക്രിസ്തു പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന ക്രിസ്തുവിന്റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി ഇതു മാറുകയും ചെയ്തു. എന്നാല്‍ പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്‍ ഇന്നും ഈ അപ്പം മുറിക്കല്‍ നടത്തുന്നുണ്ട്. അതിനായി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നു വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌. പെസഹാ ഭക്ഷണത്തിന്‌ ഉണ്ടാക്കുന്ന അപ്പം കല്‍ത്തപ്പം എന്നും അറിയപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ ഈ വിഭവം അടിയിലും, മുകളിലും തീകത്തിച്ചു പൊരിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. അടയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായിട്ടാണ്‌ ഇതുണ്ടാക്കുന്നത്‌. അടയുണ്ടാക്കുന്നതിന്‌ അടുപ്പില്‍ മാത്രമേ തീ കത്തിക്കൂ. കല്‍ത്തപ്പം ഉണ്ടാക്കാന്‍ അപ്പമുണ്ടാക്കുന്ന ഉരുളിക്കു മുകളില്‍ വറകലം വച്ച്‌ അതില്‍ വിറകും ഇട്ടു കത്തിച്ചാണ്‌. ഇങ്ങിനെ ചുട്ടെടുക്കുന്ന അപ്പമായതിനാലാണ്‌ കല്‍ത്തപ്പം എന്ന പേരു വന്നത്‌. കുരിശപ്പം എന്ന പേരു വന്നത്‌ ഓശാന ഞായറാഴ്‌ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയക്കുന്നതിനാലാണ്‌. ( എന്നാല്‍ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല . പകരം വാഴയില മുറിച്ച കഷണം ആണ് ഉപയോഗിക്കുന്നത്. കുരുത്തോല പരിപാവനമായി കരുതി അടുത്ത ക്രിസ്ത്മസ് ശുശ്രൂഷ വരെ വീടുകളില്‍ സൂക്ഷിക്കുന്നു. ക്രിസ്ത്മസ് ശുശ്രൂഷക്ക് ഈ കുരുത്തോല പള്ളിയില്‍ കൊണ്ട് പോകുന്നു ). 
 പെസഹാ തിരുന്നാളില്‍ ഉണ്ടാക്കുന്നതു കൊണ്ടു പെസഹാ അപ്പമെന്നും ചില സ്ഥലങ്ങളില്‍ പുളിയാത്തപ്പം എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്‌. ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്‌. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്‌, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കി വയ്‌ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു, വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ്‌ പാകം ചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്‌ക്കു മുമ്പു തന്നെ ഇതു പാകം ചെയ്‌തു വയ്‌ക്കും. വളരെ പവിത്രമായിട്ടാണു പാകം ചെയ്‌തതിനു ശേഷം ഇതു സൂക്ഷിക്കുക. 
പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയ്യാറാക്കുന്നതും അതീവ സൂക്ഷമതയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തവിയും, കലവും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും, തേങ്ങാവെള്ളവും. ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ്‌ പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മ്മലമായി കരുതപ്പെടുന്ന തേങ്ങയും, തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാതിരുന്നാളില്‍ ഉണ്ടാക്കുന്ന പാലിന്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടംുബത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്കും, അത്താഴത്തിനും ശേഷം കുടുംബത്തിലെ സ്‌ത്രീകള്‍ പാല്‍ തയ്യാറാക്കുമ്പോള്‍ പുരുഷന്മാര്‍ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളുമായി ബന്ധപ്പെട്ട സുവിശേഷ വിവരണങ്ങളോ, പീഡാനുഭവവുമായി ബന്ധപ്പെട്ട ആത്മീയ കൃതികളോ ഉറക്കെ വായിക്കുന്നു. ഉറക്കെ വായിക്കുന്നതു വിഭവം തയ്യാറാക്കുന്ന സ്‌ത്രീകളും ഇതു ശ്രദ്ധിക്കുന്നതിനാണ്‌. ചില പ്രത്യേകതകള്‍ 
1. അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം പൂര്‍ണ്ണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്‌. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ്‌ പ്രസ്തുത കര്‍മ്മത്തിന്റെ കാമ്മികന്‍. ഓരോ ഭവനത്തിലും ഭവനാംഗങ്ങള്‍ മുഴുവനും ബന്ധുക്കളും അയല്‍പക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ്‌ അടുത്ത ഭവനത്തില്‍ എന്ന രീതിയിലാണ്‌ ഇത്‌ നടത്തുന്നത്‌. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കാല്‍നടയായി ഓരോ ഭവനത്തിലുമെത്തി നടത്തുന്ന അപ്പം മുറിക്കല്‍ നസ്രാണികള്‍ക്ക്‌, മാര്‍ത്തോമ്മ മാര്‍ഗ്ഗത്തിന്റെ അഘോഷവും പ്രഘോഷണവുമാണ്‌. പെസഹാ വ്യാഴം രാത്രി മുഴുവനും ഉറങ്ങാതെ നടത്തുന്ന ഈ കര്‍മ്മം അന്ത്യാത്താഴത്തിനു ശേഷം യേശുക്രിസ്തു ഗത്സമെനിയില്‍ പ്രാര്‍ത്ഥനാനിരതനയി ചിലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്‌.
 2. ഭവനങ്ങളില്‍ നിന്നാരെങ്കിലും പ്രസ്തുത വര്‍ഷം മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളില്‍ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളില്‍ നിന്നു കൊണ്ടു വരികയും അഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദര സൂചകമായി ഈ രീതിയെ കാണാവുന്നതാണ്‌. കുരിശപ്പത്തിന്റെ പങ്കു വയ്ക്കല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്‌. 
3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്‌. അപ്പം പുഴുങ്ങുക എന്നാണ്‌ കുരിശപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ്‌ അപ്പം പുഴുങ്ങല്‍. വലിയ നോമ്പുകാലം മുഴുവന്‍ നടത്തി വരുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്നു പറയാം. വീടിന്റെ മുറ്റമടിച്ച്‌, മുറികള്‍ കഴുകി വൃത്തിയാക്കി, കുളിച്ച്‌ സ്വയം ശുദ്ധീകരിച്ചാണ്‌ അപ്പം പുഴുങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക. പുതിയ പാത്രങ്ങളിലാണ്‌ ( അല്ലെങ്കില്‍ ഈ കര്‍മ്മത്തിനു വേണ്ടി മാത്രം വര്‍ഷങ്ങളായുപയോഗിക്കുന്ന പാത്രങ്ങളില്‍) അപ്പം പുഴുങ്ങുക. നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ്‌ കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത്‌ തയ്യാറാക്കുന്നത്‌. മാവു പുളിക്കുന്നതിനുമുന്‍പ്‌ അപ്പം പുഴുങ്ങുന്നുവെന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌.
4: തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത്‌ ചൂടാക്കിയെടുക്കുന്നതാണ്‌ പാല്‍ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ പാലിലും ഇടുന്നു. പാലു കാച്ചാനുള്ള പാത്രങ്ങളും ഇളക്കാനും വിളമ്പാനുമുള്ള തവികളും കോപ്പകളും പാലു കാച്ചുമ്പോഴും ഭവനത്തില്‍ അനുഷ്ഠിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശബ്ദത വളരെ പ്രശംസനീയമാണ്‌.
5: പെസഹാ വ്യാഴാഴ്ച‌, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ്‌ അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച്‌ അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ്‌ അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച്‌ മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും. ഇതേ ക്രമത്തില്‍ തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്‌. പെസഹായ്ക്കു പഴുപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വാഴക്കുലകള്‍ മാറ്റി നിറുത്തുന്ന പതിവ്‌ നസ്രാണികള്‍ക്കുള്ളതാണ്‌. നിശബ്ദരായി ഭയഭക്തികളോടെയാണ്‌ മുതിര്‍ന്നവരും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കു ചേരുക. ഒരു തരി അപ്പമോ ഒരു തരി പാലോ നിലത്തു പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

Tuesday, March 26, 2013

മഴപെയ്തപ്പോള്‍ പള്ളിയില്‍ കയറിയ യാക്കോബായ വിഭാഗത്തെ പോലീസ് തടഞ്ഞു

കാഞ്ഞിരമറ്റം: കണ്‍വെന്‍ഷനില്‍ സുവിശേഷപ്രസംഗം നടക്കുന്നതിനിടെ മഴപെയ്തപ്പോള്‍ പള്ളിയില്‍ കയറിയ യാക്കോബായ വിഭാഗത്തെ പോലീസ് തടഞ്ഞു. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ തിങ്കളാഴ്ച സന്ധ്യക്കാണ് സംഭവം. പള്ളിക്കകത്ത് സുവിശേഷം നടത്തരുതെന്ന ഉത്തരവിനെ തുടര്‍ന്ന് പള്ളി അങ്കണത്തോട് ചേര്‍ന്നാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. ഇതിനിടയില്‍ പെട്ടെന്ന് മഴപെയ്തപ്പോള്‍ വിശ്വാസികള്‍ പള്ളിവരാന്തയില്‍ പ്രവേശിക്കുകയായിരുന്നു. ഉടന്‍ പോലീസ് എത്തി ഇവരെ തടഞ്ഞു. തുടര്‍ന്ന് വിശ്വാസികള്‍ മഴനനഞ്ഞ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഫാ. എബി വര്‍ക്കിയാണ് സുവിശേഷപ്രസംഗം നടത്തിയത്.

Sunday, March 24, 2013

പിറവം രാജാധിരാജ സെന്റ മേരീസ് യാക്കോബായ കത്തീഡ്രലില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ

പിറവം രാജാധിരാജ സെന്റ മേരീസ് യാക്കോബായ കത്തീഡ്രലില്‍ പീഡാനുഭവവാരാചരണത്തിനു തുടക്കമായി


പിറവം: പീഡാനുഭവവാരത്തിനു തുടക്കം കുറിച്ചു പിറവം രാജാധിരാജ സെന്റ മേരീസ് യാക്കോബായ കത്തീഡ്രലില്‍ ഓശാന ശുശ്രൂഷ നടു. യേശു ക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനത്തെ ഓര്‍മിച്ചുകൊണ്ട് നടന്ന  കുരുത്തോല പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. വികാരി സൈമന്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ കുരുത്തോലവാഴ്വിന്റെ ക്രമം, പ്രദക്ഷിണം, കുര്‍ബ്ബാന എന്നിവ നടന്നു. സത്യവിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നേര്‍ച്ചകഞ്ഞിയും ഒരുക്കിയിരുന്നു. 
പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുാള്‍ ദിനമായ ഇു 8 മണിയ്ക്ക് വി.കുര്‍ബ്ബാന ആരംഭിക്കും. ബുധനാഴ്ച വൈകിട്ട് 8 മണിക്ക് പെസഹാ ശുശ്രൂഷകള്‍ ആരംഭിക്കും. ദുഖവെള്ളിയാഴ്ച 8 ന് പ്രഭാത നമസ്കാരം. തുടര്‍് യാമ പ്രാര്‍ത്ഥന, പ്രദക്ഷിണം, സ്ളീബാവന്ദനം, കബറടക്കം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 10 ന് പ്രഭാത നമസ്കാരം തുടര്‍ന്നു വി.കുര്‍ബ്ബാന, പരേതര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടക്കും. വൈകിട്ട് 8 ന് ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ ആരംഭിക്കും. വി.കുര്‍ബ്ബാനയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ പൈതല്‍ നേര്‍ച്ച നടക്കും.

Saturday, March 23, 2013

ക്രൈസ്‌തവലോകം വിശുദ്ധവാരത്തിലേക്ക്‌


ക്രിസ്‌തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും തുടര്‍ന്നുളള പീഡാനുഭവത്തിന്റെയും ഓര്‍മ പുതുക്കി ക്രൈസ്‌തവ ലോകം വിശുദ്ധവാരത്തിലേക്ക്‌. ഓശാന ഞായറും പെസഹാവ്യാഴവും ദുഖവെള്ളിയുമുള്‍പ്പെടുന്ന ഈ ആഴ്‌ച വലിയ ആഴ്‌ചയെന്നും അറിയപ്പെടുന്നു. വലിയ നോമ്പിന്റെ ഈ അവസാന ദിനങ്ങളില്‍ പ്രാര്‍ഥനയിലൂടെയും സഹനത്തിലൂടെയും വിശ്വാസികള്‍ കടന്നുപോകും.
ഓശാന മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും നടക്കും.
അമ്പതുനോമ്പിന്റെ പ്രധാനദിനങ്ങള്‍ ആചരിക്കുന്ന വിശുദ്ധവാരത്തിന്‌ തുടക്കമാകുന്ന നാളെ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കും. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും മുന്നോടിയായി യേശു ജറുസലേമിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ശിഷ്യഗണങ്ങള്‍ ഒലിവിലകളുമായി ഓശാന പാടി എതിരേറ്റതിന്റെ ഓര്‍മയാണ്‌ ഓശാന ഞായറിലൂടെ പുതുക്കുന്നത്‌. 
ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ കുരുത്തോല വിതരണവും കുരുത്തോലപ്രദക്ഷിണവും നടക്കും.
പീഡാനുഭവാരാചരണത്തോടനുബന്ധിച്ചുള്ള ഒരുക്കശുശ്രൂഷകളും അനുതാപശുശ്രൂഷകളും തിങ്കളാഴ്‌ച മുതല്‍ ദേവാലയങ്ങളില്‍ നടക്കും. പെസഹാവ്യാഴമാണ്‌ തുടര്‍ന്ന്‌ വരുന്ന പ്രധാന ദിനം. യേശുക്രിസ്‌തു ശിഷ്യരോടൊത്ത്‌ തിരുവത്താഴം കഴിച്ചതിന്റെ സ്‌മരണയാണ്‌ 'കടന്നുപോകല്‍' എന്ന്‌ അര്‍ഥംവരുന്ന പെഹസായിലൂടെ വിശ്വാസികള്‍ പുതുക്കുന്നത്‌.
അന്ത്യഅത്താഴത്തിനു മുന്നോടിയായി ക്രിസ്‌തു ശിഷ്യരുടെ കാലുകള്‍ കഴുകിയതിന്റെ സ്‌മരണപുതുക്കി ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന്‌ ദിവസം മുഴുവന്‍ നീളുന്ന ആരാധനയ്‌ക്ക് തുടക്കമാകും. വൈകിട്ട്‌ ദേവാലയങ്ങളിലും വീടുകളിലും അപ്പംമുറിക്കും. വെള്ളിയാഴ്‌ചയാണ്‌ ദുഖവെള്ളി ആചരണം. ക്രിസ്‌തുവിനെ കുരിശിലേറ്റിയതിന്റെ ഓര്‍മകളാണ്‌ ദുഖവെള്ളിയാഴ്‌ച പുതുക്കുന്നത്‌. മനുഷ്യരാശിയുടെ മോചനത്തിനായി പീഡനങ്ങള്‍ സ്വയം ഏറ്റുവാങ്ങി ക്രിസ്‌തു കുരിശിലേറിയ ദിവസത്തിന്റെ സ്‌മരണ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളുമുണ്ടാകും. കയ്‌പ്പ്നീര്‍ കുടിച്ചും ഉപവാസം അനുഷ്‌ഠിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും ദുഖവെള്ളിയെ വിശ്വാസികള്‍ അര്‍ഥവത്താക്കും. 
പിറ്റേന്ന്‌ പുത്തന്‍വെള്ളവും തീയും വെഞ്ചരിക്കുന്ന ചടങ്ങുകളും പ്രത്യേക ശുശ്രുഷകളും ദേവാലയങ്ങളില്‍ നടക്കും. പീഡാനുഭവാരം പൂര്‍ത്തിയാക്കി ഞായറാഴ്‌ച വിശ്വാസ സമൂഹം ഉയിര്‍പ്പ്‌ ഞായര്‍ ആചരിക്കും.

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍

ഐഡി കാര്‍ഡ് തയാറാക്കുന്നതിനായി മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളില്‍ അംഗങ്ങളായിട്ടുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വേണ്ട വിവരങ്ങള്‍ നല്‍കേണ്ടതാണ്.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.