സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, October 5, 2011

ആരാണ് യാക്കോബായക്കാര്‍

അഡ്വക്കേറ്റ് പി.എം. മാണി
പാലനാട്‌
"കുനന്‍കുരിശു സത്യത്തിനുശേഷമല്ലേ ഇവിടെ യാക്കോബായക്കാര്‍ ഉണ്ടായത്?” എന്ന ചോദ്യം ഒരു യാക്കോബായക്കാരനില്‍ നിന്നും കേള്‍ക്കുവാനിടയായ സാഹചര്യത്തിലാണ് ഇതെഴുതുവാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. Encyclopedia Britanica, ഡോ. കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ രചിച്ച ”സുറിയാനി സഭ (ചരിത്രവും വിശ്വാസ സത്യങ്ങളും 1982 എഡിഷന്‍) എന്നിവയും മറ്റു ഏതാനും ആധികാരികരേഖകളും പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ ‘യാക്കോബായക്കാര്‍’ (Yacobites) എന്ന പ്രയോഗത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ഏതാനും ചരിത്രസത്യങ്ങള്‍ രേഖപ്പെടുത്തുന്നു.

കൂനന്‍കുരിശു സത്യം 1653ല്‍ ആണെന്നതും ‘യാക്കോബായക്കാര്‍’ (Yacobites) എന്ന പ്രയോഗത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചും നമ്മളില്‍ മിക്കവാറും എല്ലാവര്‍ക്കും തന്നെ വ്യക്തമായ അറിവുണ്ടെങ്കില്‍ തന്നെയും ആയതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്ത ആര്‍ക്കെങ്കിലും ചരിത്രസത്യങ്ങള്‍ അറിയാന്‍ വേണ്ടി ഈ ലേഖനം പ്രയോജനപ്പെട്ടാല്‍ ഞാന്‍ തൃപ്തനായി.
"ക്രൂദ്ധരായ ഇരുസ്വഭാവവാദികള്‍ സത്യവിശ്വാസികളെ ‘യാക്കോബിനെ അനുഗമിച്ചവര്‍’ എന്ന അര്‍ത്ഥത്തില്‍ യാക്കോബായക്കാര്‍ എന്ന് പരിഹാസ സൂചകമായി വിളിച്ചുതുടങ്ങി” (സുറിയാനിസഭ ചരിത്രവും വിശ്വാസസത്യങ്ങളും ഡോ. കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ പേജ് 73) വി. യാക്കോബ് ബുര്‍ദ്ദാനയുടെ അനുയായികളെയാണ് ”യാക്കോബായക്കാര്‍” എന്നു വിളിച്ചുതുടങ്ങിയത്. വി. യാക്കോബ് ബുര്‍ദ്ദാനയെ സംബന്ധിച്ച ഏതാനും ചരിത്രസത്യങ്ങള്‍ പരിശോധിക്കാം.
എ.ഡി. ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ തുര്‍ക്കിയിലെ തെല്ല ഗ്രാമത്തിലാണ് വി. യാക്കോബ് ബുര്‍ദ്ദാന ജനിച്ചത്. വി. യാക്കോബ് ബുര്‍ദ്ദാനയുടെ പിതാവ് ദൈവഭക്തനും, നീതിമാനും, ധനികനുമായ തേയോഫീലോസ് കശ്ശീശ ആയിരുന്നു. അദ്ദേഹം വളരെക്കാലം സന്തതികളില്ലാതെ ജീവിതം നയിക്കുകയും പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മങ്ങള്‍ മുതലായവയുടെ ഫലമായി അദ്ദേഹത്തിന് ലഭിച്ച പുത്രനായിരുന്നു വി. യാക്കോബ്. പ്‌സീത്തോ ദയറായില്‍ ദൈവസേവനത്തിനായി ആ കുഞ്ഞിനെ സമര്‍പ്പിച്ചുകൊള്ളാമെന്ന് മാതാപിതാക്കള്‍ നേര്‍ന്നിരുന്നു. അതനുസരിച്ച് വി. യാക്കോബിനെ പ്‌സീത്തോ ദയറായില്‍ ഒസ്താത്തിയോസ് എന്ന പിതാവിനെ ഏല്പിച്ചു. ദയറാ ജീവിതത്തില്‍ ഗ്രീക്കും, സുറിയാനിയും അഭ്യസിച്ച് സഭയുടെ വിശ്വാസം, ചരിത്രം, ഭക്തിജീവിതം എന്നിവയില്‍ അദ്ദേഹം അദ്വിതീയനായിത്തീര്‍ന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ദയറാക്കാരനാക്കി. രാവും പകലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ഉപവാസത്തിലും അഭ്യസനത്തിലും അദ്ദേഹം സമയം വിനിയോഗിച്ചു. ഇദ്ദേഹത്തെക്കുറിച്ചുള്ള പ്രശസ്തി നാടെങ്ങും പടര്‍ന്നു. മാതാപിതാക്കളുടെ മരണശേഷം ധാരാളമായ സ്വത്തുക്കളും രണ്ട് അടിമകളും വി. യാക്കോബിന്റേതായി. വൈകാതെ തന്നെ രണ്ടു അടിമകളേയും മോചിപ്പിക്കുകയും അവര്‍ക്ക് വീട് വച്ച്‌കൊടുക്കുകയും ജീവിതമാര്‍ഗ്ഗം ഉണ്ടാക്കികൊടുക്കുകയും ചെയ്തു. സ്വത്തുക്കള്‍ മുഴുവനും ദരിദ്രര്‍ക്കു ദാനം ചെയ്തു. അദ്ദേഹത്തിന്റെ വസ്ത്രം സാധാരണവും മുഴുവനും കീറിത്തുന്നിയതുമായിരുന്നു. ഒരിക്കലും അതുമാറ്റി മറ്റൊരു വസ്ത്രം അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. പഴയ തുകല്‍ പോലെ അതു തോന്നിയിരുന്നു. ഇങ്ങനെയാണ് അദ്ദേഹത്തെ തുകല്‍ധാരി എന്നര്‍ത്ഥമുള്ള ബുര്‍ദ്‌നോ (ബുര്‍ദ്ദാന) എന്ന് വിളിക്കപ്പെട്ടത്. ഈ വിശുദ്ധന്റെ പ്രശസ്തി നാടെങ്ങും പരന്നു. ധാരാളം വിശ്വാസികള്‍ ദര്‍ശനം മൂലം അനുഗ്രഹം പ്രാപിച്ചിരുന്നു. രോഗികള്‍ സൗഖ്യം പ്രാപിക്കുന്നതിന് ഇടയായി. എ.ഡി. 542ല്‍ അദ്ദേഹത്തെ അലക്‌സന്ത്രിയ പാത്രിയര്‍ക്കീസായിരുന്ന തേവാദേസ്യോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. തുടര്‍ന്ന് അദ്ദേഹം സിറിയ, അര്‍മേനിയ, ലിബിയ, കപ്പദോക്യ, ആസ്യ, കപ്രോസ്, മുതലായ ദേശങ്ങളും ചുറ്റിനടന്നു. ശെമ്മാശന്മാരേയും, പട്ടക്കാരേയും വാഴിച്ചു. ഊണും ഉറക്കവുമില്ലാതെയും കാടുംമേടും കയറിനടന്നു. വെറും കീറക്കുപ്പായവും ധരിച്ച് ആഹാരമോ പണമോ ഇല്ലാതെയും വളരെയേറെ കഷ്ടപ്പാടുകളും ത്യാഗവും സഹിച്ച് ദിവസംതോറും 40 മൈല്‍ വീതം സഞ്ചരിച്ചുവന്നു. വി. യാക്കോബിന്റെ നേതൃത്വത്തില്‍ 1,20,000 പട്ടക്കാര്‍ക്കും 89 എപ്പിസ്‌കോപ്പന്മാര്‍ക്കും രണ്ടു പാത്രിയര്‍ക്കീസ്മാര്‍ക്കും സ്ഥാനദാനം നടത്തി. ക്രിസ്ത്യാനികള്‍ ആദികാലം മുതല്‍ ക്രിസ്തുവിന്റെ ത്രിത്വത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന സത്യവിശ്വാസികളായിരുന്നു. അതായത് ക്രിസ്തുവില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും ലയിച്ചിട്ടുള്ളതും ഈ ത്രിത്വത്തിന്റെ ഏകത്വത്തില്‍ നിന്നും ഒന്നിനെ വേര്‍തിരിക്കാനാകാത്തതും ക്രിസ്തുവില്‍ ഒരിക്കലും മനുഷ്യസ്വഭാവം സ്വതന്ത്രമായി വേര്‍തിരിക്കുവാന്‍ സാധിക്കുകയില്ല ഈ വിശ്വാസം. എന്നാല്‍ റോമസഭയിലെ വിശ്വാസികള്‍ ഇരുസ്വഭാവവാദത്തെ അനുകൂലിച്ചിരുന്നു. അതായത് ക്രിസ്തുവിന് പൂര്‍ണ്ണമായ ദൈവസ്വഭാവവും പൂര്‍ണ്ണമായ മനുഷ്യസ്വഭാവവും (God Head and Human Head) ഇവ വേര്‍തിരിക്കത്തക്കതാണെന്നുമായിരുന്നു ഇരുസ്വഭാവവാദം. റോമാസഭയുടെ പ്രേരണയാലും റോമാ ചക്രവര്‍ത്തി ആയിരുന്ന അസ്തിയോസ് രണ്ടാമന്റെ പീഡനങ്ങളും മൂലം ഇരുസ്വഭാവവാദികളായ കല്‍ക്കിനോദ്യര്‍ ശക്തരായിരുന്ന കാലമായിരുന്നു ആറാം നൂറ്റാണ്ട്. ”സത്യവിശ്വാസികള്‍ ജീവന്‍ ഭയന്ന് ഒളിവിലും മറവിലുമായി കഴിഞ്ഞുകൂടിയിരുന്നു. മേല്‍പട്ടക്കാരെ വാഴിക്കുവാന്‍ നിവൃത്തിയില്ലാതായപ്പോള്‍ സഭാമക്കള്‍ ആശ്രയമില്ലാതെ ചിതറിത്തുടങ്ങി. സത്യവിശ്വാസം എന്നേക്കുമായി മാഞ്ഞുപോയേക്കുമോ എന്നുള്ള ഘട്ടമായി. എന്നാല്‍ എഫേസൂസ് വിശ്വാസം-സത്യവിശ്വാസം-ഏകസ്വഭാവവിശ്വാസം-നശിച്ചുപോകാന്‍ സര്‍വ്വശക്തന്‍ സമ്മതിച്ചില്ല. അപ്പോള്‍ ‘സത്യവിശ്വാസത്തെ നിലനിര്‍ത്തിയ നീതിമാനും പരിശുദ്ധനുമായ ഞങ്ങളുടെ ബാവാ മോര്‍ യാക്കോബ് ബുര്‍ദ്ദാന’ എന്ന് നാം അഞ്ചാം തുബ്‌ദേനില്‍ പറയുന്ന വിശുദ്ധ പിതാവിനെ ദൈവം എഴുന്നേല്പ്പിച്ചു.” (പേജ് 69 സുറിയാനി സഭ ചരിത്രവും വിശ്വാസസത്യങ്ങളും ഡോ. കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ, കണിയാംപറമ്പില്‍) വി. യാക്കോബ് ബുര്‍ദ്ദാന ചിതറിക്കിടന്ന സത്യവിശ്വാസികളെ ധൈര്യപ്പെടുത്തി. ഇരുസ്വഭാവവാദികളെ പരാജിതരാക്കി. ഇരുസ്വഭാവവാദികളായ കല്‍ക്കിനോദ്യരുടെ ശക്തി അലക്‌സാന്ത്രിയ, അന്ത്യോഖ്യാ സിംഹാസനപരിധികളില്‍ നിന്നും നാമാവശേഷമായി. ”ക്രൂദ്ധരായ ഇരുസ്വഭാവവാദികള്‍ സത്യവിശ്വാസികളെ ‘യാക്കോബിനെ അനുഗമിച്ചവര്‍’ എന്ന അര്‍ത്ഥത്തില്‍ ”യാക്കോബായക്കാര്‍” എന്ന് പരിഹാസസൂചകമായി വിളിച്ചുതുടങ്ങി. അന്ത്യോഖ്യായില്‍ വച്ച് ശത്രുക്കളാല്‍ ‘ക്രിസ്ത്യാനികള്‍’ എന്ന് വിളിക്കപ്പെട്ടത് ലോകാവസാനത്തോളം ബഹുമാന്യ നാമമായിരിക്കുന്നതുപോലെ വിശ്വാസവീരനായ യാക്കോബിനെ-വി. സഭയുടെ അപ്പോസ്‌തോലിക സത്യവിശ്വാസം നിലനിര്‍ത്തിയ വി. യാക്കോബിനെ-എന്നുമെന്നും നാം സ്മരിക്കത്തക്കവണ്ണം നാം അത് ബഹുമാന്യമായ ഒരു സംജ്ഞയായി വിചാരിക്കുന്നു.” (പേജ് 72,73 സുറിയാനി സഭ ചരിത്രവും വിശ്വാസസത്യങ്ങളും ഡോ. കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ, കണിയാംപറമ്പില്‍) അങ്ങനെ ആറാം നൂറ്റാണ്ടില്‍ വി. യാക്കോബ് ബുര്‍ദ്ദാനയുടെ കാലം മുതല്‍ നാം ”യാക്കോബായക്കാര്‍” ആയി അറിയപ്പെടുന്നു.
കൂടാതെ വി. യാക്കോബ് ബുര്‍ദ്ദാനയുടെ ഏറ്റവും വിലമതിക്കപ്പെടുന്ന സംഭാവന ആറാം നൂറ്റാണ്ടില്‍ ഉറഹായില്‍ ജീവിച്ചിരുന്നതും ഉറഹായിലെ തിയോളജിക്കല്‍ സെമിനാരിയുടെ അധിപനും കഴിവുറ്റ വാഗ്മിയും പ്രസിദ്ധനുമായ നെസ്‌തോറിന്റെ കന്യാമറിയാമിനെപറ്റിയുള്ള വാദം പരാജയപ്പെടുത്തി ക്രിസ്ത്യാനികളെ ശരിയായ വിശ്വാസത്തില്‍ ഉറപ്പിച്ചു എന്നതാണ്.കന്യകമറിയാമിനെ വന്ദിക്കേണ്ട നിന്ദിക്കുകയോ അരുതു. പരിശുദ്ധയായി കണക്കാക്കേണ്ടതില്ല. കോഴിമുട്ട വിരിഞ്ഞാല്‍ മുട്ടത്തോടിനുള്ള സ്ഥാനം മാത്രമേ കന്യകമറിയാമിന് ദൈവപുത്രനും ആയിട്ടുള്ള ബന്ധം ഉള്ളൂ എന്നും ആയിരുന്നു നെസ്‌തോറിന്റെ വാദഗതി. ഈ വാദഗതി വ്യാപകമായി ഉറഹായിലുള്ള ക്രിസ്ത്യാനികള്‍ അംഗീകരിച്ചു. എന്നാല്‍ വി. യാക്കോബ് ബുര്‍ദ്ദാനയുടെ പ്രബോധനം മൂലം കൂടുതല്‍ ക്രിസ്ത്യാനികള്‍ കന്യകമറിയാം ദൈവമാതാവാണെന്നും വന്ദിക്കപ്പെടേണ്ടവളാണെന്നും വിശ്വസിക്കുവാനും നെസ്‌തോറിന്റെ വാദം നിരാകരിക്കുവാനും കാരണമായി. നെസ്‌തോറിനെയും അനുയായികളെയും എഡിസ്സയില്‍ നിന്നും തുരത്തിയെന്നും അവര്‍ പേര്‍ഷ്യയിലെ നെസ്ബിസീല്‍ താവളമുറപ്പിച്ചുവെന്നും അവിടെ നിന്നും ലോകത്തിന്റെ നാനാഭാഗത്തേക്കും കിഴക്കിന്റെ സുറിയാനിസഭ എന്ന പേരില്‍ വ്യാപിച്ചുവെന്നും അറിയുന്നു. നെസ്‌തോറിന്റെ അനുയായികള്‍ കേരളത്തിലെ തൃശൂര്‍ ഭാഗങ്ങളില്‍ കല്‍ദായ സുറിയാനി സഭക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വി. യാക്കോബ് ബുര്‍ദ്ദാനയുടെ പ്രബോധനത്തില്‍ വിശ്വസിച്ചവര്‍ സ്വയം ‘യാക്കോബായക്കാര്‍’ (Jacobites)എന്ന് അഭിമാനപൂര്‍വ്വം വിശേഷിപ്പിക്കപ്പെടുവാന്‍ തുടങ്ങിയെന്നും അങ്ങനെ ‘യാക്കോബായക്കാര്‍’ എന്ന നാമം നാളിതുവരെ നിലനിന്നുപോരുന്നു എന്നും അറിയിക്കട്ടെ.
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതുപോലെ ആറാം നൂറ്റാണ്ടില്‍ ഇരുസ്വഭാവവാദികളുടെ വേദവിപരീതവും ആയതിന് റോമസഭവിശ്വാസികളുടെ റോമന്‍ ചക്രവര്‍ത്തിമാരുടെ കഠോരപീഡനങ്ങളും നെസ്‌തോറിന്റെ വേദവിപരീതവും മൂലം വശത്താക്കപ്പെട്ട സുറിയാനിക്കാരെ സത്യവിശ്വാസത്തിലുറപ്പിക്കാന്‍ ഒരു മഹാദിവ്യനെ ലഭിച്ചു-വി. യാക്കോബ് ബുര്‍ദ്ദാന. അതുപോലെതന്നെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവിശ്വാസികളെ പുതിയ സിംഹാസന വാദവും, സ്വതന്ത്രതാവാദവും, തുല്യതാവാദവും, വ്യാജകേസുകളും, ആരാധനാലയങ്ങള്‍ പിടിച്ചെടുക്കലും മറ്റുമായി യാക്കോബായ സഭയില്‍ നിന്നും വിഘടിച്ച് നില്‍ക്കുന്ന ഓര്‍ത്തഡോക്‌സുകാര്‍ പീഡിപ്പിക്കുന്ന ഈ കാലയളവില്‍ ഒരു ദിവ്യനെ മലങ്കരസഭയ്ക്കു ലഭിച്ചു. മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.