കൊച്ചി: വിവാദ ഭവനപദ്ധതി നടപ്പാക്കി നിയമക്കുരുക്കില്‍പ്പെട്ട കൊച്ചി ഭദ്രാസനത്തിനു പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനവും ഭൂമി ഇടപാടില്‍ കുടുങ്ങുന്നു. സഭാ മേലധ്യക്ഷന്മാര്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടു നടത്തുന്ന സംഘങ്ങള്‍ വിശ്വാസികളെ വ്യാപകമായി ചൂഷണം ചെയ്യുകയാണ്.
കൊച്ചി സ്‌മാര്‍ട് സിറ്റി പ്രദേശത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ പെരിങ്ങാലയില്‍ ലക്ഷ്യമിട്ട 'സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വില്ലേജ്' പദ്ധതിയാണു പാടം നികത്തിയതിന്റെ പേരില്‍ എതിര്‍പ്പു നേരിടുന്നത്. മൂന്ന് ഏക്കര്‍ പ്ലോട്ടുകളായി മുറിച്ചു വില്‍പന നടത്തിയ സഭാ നേതൃത്വത്തിന്റെ നടപടിക്കെതിരേ ഇടതുസംഘടനകള്‍ രംഗത്തുവന്നതോടെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി. 30 പ്ലോട്ടുകളായി മുറിച്ചാണ് ഇവിടെ സഭാ വിശ്വാസികള്‍ക്കു സ്‌ഥലം വില്‍പന നടത്തിയത്.ഏഴു പ്ലോട്ടുകള്‍ കൂടി ഇനിയും വിറ്റുതീരാനുണ്ടെന്നു കാണിച്ച് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസിന്റെ പേരില്‍ വെബ്‌സൈറ്റുകളില്‍ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട അറിയിപ്പ് പിന്‍വലിച്ചിരിക്കുകയാണ്.
ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്കു മാത്രമാണ് വില്ലേജില്‍ സ്‌ഥലം അനുവദിച്ചിരുന്നത്. സെന്റിനു മൂന്നുലക്ഷം രൂപ പ്രകാരം ഏഴു സെന്റ് വീതമുള്ള പ്ലോട്ടുകളായാണു പാടം മുറിച്ചുവിറ്റത്. സ്‌ഥലം വാങ്ങാനായി ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപകമായ പിരിവാണ് സഭാ നേതൃത്വം നടത്തിയത്. ആത്മീയാന്തരീക്ഷമുള്ള ടൗണ്‍ഷിപ്പ് നിര്‍ദിഷ്‌ട സ്‌മാര്‍ട്‌സിറ്റി പ്രദേശത്തിനു സമീപമാണെന്നതായിരുന്നു കുന്നത്തുനാട് വില്ലേജിലെ പെരിങ്ങാലയിലെ പ്ലോട്ടുകളുടെ ആകര്‍ഷണമായി പ്രചരിപ്പിച്ചിരുന്നത്. വിശ്വാസപരമായ കാര്യങ്ങള്‍ക്കെന്നു പറഞ്ഞു വാങ്ങിയ സ്‌ഥലം ഇരട്ടിയിലേറെ വിലയ്‌ക്കാണ് സഭ വിശ്വാസികള്‍ക്കു മറിച്ചുവിറ്റത്.
നികത്താനാവാത്ത പാടമാണ് ഓര്‍ത്തഡോക്‌സ് വില്ലേജില്‍ കിട്ടിയിരിക്കുന്നതെന്ന് പണം മുടക്കിയ പലരും അറിയുന്നത് ഇപ്പോഴാണ്. വില്ലേജില്‍നിന്നു സ്‌റ്റോപ്പ് മെമ്മോ വന്നതോടെ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ അങ്കലാപ്പിലാണ്. ഭവനപദ്ധതിയില്‍ ചേര്‍ന്നവര്‍ക്കു പണം തിരിച്ചുനല്‍കാനാവാതെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത വിവാദത്തില്‍ അകപ്പെട്ടതു സമീപകാലത്താണ്. കൊച്ചിയിലെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ 16.5 ഏക്കറില്‍ നുഹ്‌റോ ഓര്‍ത്തഡോക്‌സ് വില്ലേജ് എന്ന പേരില്‍ സഭാ വിശ്വാസികള്‍ക്കു മാത്രമായി വിഭാവനം ചെയ്‌ത വില്ലകള്‍ക്കുവേണ്ടിയാണു പണം പിരിച്ചത്. പദ്ധതി മുടങ്ങിയതോടെ പണം തിരിച്ചുനല്‍കാനാവാതെ സഭാനേതൃത്വം നിയമനടപടി നേരിടുകയാണ്. വിദേശത്തുനിന്ന് 30 പേരില്‍നിന്നായി എട്ടുകോടി രൂപയോളം പിരിച്ചത് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വെല്‍ഫെയര്‍ ഫണ്ട് എന്ന ട്രസ്‌റ്റിന്റെ പേരിലാണ്. മെത്രാപ്പോലീത്തയെ മുന്‍നിര്‍ത്തിയാണ് പദ്ധതിക്കു തുടക്കമിട്ടതെങ്കിലും ട്രസ്‌റ്റ് അംഗമായ ജിറ്റോ വര്‍ഗീസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ള അലയന്‍സ് ഹാബിറ്റാറ്റ് ആന്‍ഡ് റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല.
മാസങ്ങളോളം പദ്ധതി ഇഴഞ്ഞപ്പോഴാണു നിക്ഷേപിച്ചവര്‍ ഇടഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭ ട്രസ്‌റ്റിന്റെ പേരിലുള്ള ചെക്കുകള്‍ നിക്ഷേപകര്‍ക്കു മടക്കിനല്‍കിയെങ്കിലും കമ്പനിയുടെ ചെക്കുകള്‍ മടങ്ങി. സമാഹരിച്ചതില്‍ 3.5 കോടി രൂപ നിര്‍മാണക്കമ്പനിക്കു കൈമാറിയെന്നാണു സഭാ നേതൃത്വം പറയുന്നത്.
No comments:
Post a Comment