കോട്ടയം: സഭാതര്‍ക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെയും രാഷ്ട്രീയനേതൃത്വങ്ങളെയും പഴിച്ച് ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ രംഗത്ത്. കഴിഞ്ഞദിവസം യാക്കോബായ സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും 26 മെത്രാപ്പൊലീത്തമാരും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
സഭാ ആസ്ഥാനമായ പുത്തന്‍കുരിശില്‍ ചേര്‍ന്ന സൂനഹദോസ് നിര്‍ത്തിവച്ചാണ് അവര്‍ ചര്‍ച്ചയ്ക്കായി പോയത്. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം, സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. വടക്കന്‍പ്രദേശങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ യോഗം പ്രതിഷേധിച്ചു.
സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എറണാകുളം ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാരും പ്രതിസന്ധിയിലാണ്. പ്രശ്‌നപരിഹാരത്തിന്റെ ഉത്തരവാദിത്വം അവരിലാണെന്ന് സഭാവിശ്വാസികള്‍ കരുതുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് സഭാംഗമായതുകൊണ്ടുതന്നെ ഏകപക്ഷീയ നടപടികള്‍ക്ക് പരിമിതിയുണ്ട്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടൂര്‍ എം.എല്‍.എ. ആയിരിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് നേതൃത്വവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ കോട്ടയത്തെയാണ് തിരുവഞ്ചൂര്‍ പ്രതിനിധീകരിക്കുന്നത്. കോട്ടയത്ത് ഇരുവിഭാഗവും തുല്യശക്തികളാണ്. എന്നാല്‍, എറണാകുളം ജില്ലയില്‍ യാക്കോബായ വിഭാഗത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ട്.
യു.ഡി.എഫ് ഭരണകാലത്ത്, 1995-ല്‍ ആലുവയില്‍ യാക്കോബായ വിശ്വാസികള്‍ക്കെതിരെ നടത്തിയ ലാത്തിച്ചാര്‍ജിന്റെ തിരിച്ചടി പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ യു.ഡി.എഫ്. അനുഭവിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ജില്ലയിലെ എം.എല്‍.എ.മാര്‍ക്ക് യാക്കോബായ വിഭാഗത്തിനെതിരെ തീരുമാനമെടുക്കുന്നതില്‍ വിമുഖതയുണ്ട്. ഇപ്പോള്‍ പ്രശ്‌നമുള്ള പള്ളികള്‍ സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലങ്ങള്‍ പ്രതിനിധീകരിക്കുന്നത് യാക്കോബായ എം.എല്‍.എ.മാരാണ്. പഴയ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് അവരുടെ നിലപാട്.
No comments:
Post a Comment