പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തുന്ന യാക്കോബായ വിഭാഗം രാമമംഗലത്ത് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തിലെത്തിയ വിശ്വാസികള്‍ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യാക്കോബായ വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടെത്തിയതായിരുന്നു വിശ്വാസികള്‍. വിവരമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് വിശ്വാസികള്‍ തടിച്ചുകൂടി.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.വി. വിജയന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിജു കെ. സ്റ്റീഫന്‍, ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘവും ആര്‍ഡിഒ ആര്‍. മണിയമ്മയും സ്ഥലത്തെത്തിയിരുന്നു. സഭാനേതൃത്വം രാത്രി വൈകി സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്.
പോലീസ് അറസ്റ്റ് ചെയ്ത മാമ്മലശ്ശേരി തുണ്ണാമലയില്‍ ജോയിയെ (52) കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനില്‍നിന്ന് പിരിഞ്ഞ വിശ്വാസികള്‍ ആസ്പത്രിക്കവലയിലെ കളരിക്കല്‍ കുരിശുപള്ളിയില്‍ ഒത്തുകൂടി. സഭാധ്യക്ഷന്മാര്‍ പ്രസംഗിച്ചു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു.
അന്തരിച്ച വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് വന്‍ പോലീസ് സംഘവും ആര്‍ഡിഒയും നേരത്തെതന്നെ പള്ളിയിലെത്തിയിരുന്നു. പുറമേനിന്നുള്ള വൈദികനെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായപക്ഷം സംഘടിച്ചതറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്. വൈകിട്ട് നാലുമണിയോടെ രാമമംഗലത്ത് സ്റ്റേഷനുമുന്നില്‍ ആരംഭിച്ച സമരം മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ ഇടപെട്ട് അവസാനിപ്പിച്ചതായിരുന്നു. വിശ്വാസികള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് വിവരമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക സ്ഥലത്തെത്തിയത്.
No comments:
Post a Comment